'ടൂറിസം മേഖല ആഗോള സമ്പദ്‌വ്യവസ്ഥയിൽ ഏകദേശം 10% സംഭാവന ചെയ്യുന്നു'
ഫ്യൂച്ചർ റിയൽ എസ്റ്റേറ്റ് ഫോറത്തിൽ സൗദി ടൂറിസം മന്ത്രി
റിയാദ്: ആഗോള സമ്പദ്‌വ്യവസ്ഥയിൽ ടൂറിസം മേഖല ഏകദേശം 10% സംഭാവന ചെയ്യുന്നുവെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ്. ലോകമെമ്പാടും ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ടൂറിസം നൽകുന്നുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. റിയാദിൽ നടക്കുന്ന അഞ്ചാമത് ഫ്യൂച്ചർ റിയൽ എസ്റ്റേറ്റ് ഫോറത്തിൽ സൗദി ഇതര ഉടമസ്ഥാവകാശ നിയമം; പ്രാദേശിക, ആഗോള, സാമ്പത്തിക സ്വാധീനം എന്ന തലക്കെട്ടിൽ നടന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൗദി സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്കായി തുറക്കുന്ന മികച്ച അവസരങ്ങളിലൊന്നാണ് ടൂറിസം എന്നും അൽ ഖതീബ് കൂട്ടിച്ചേർത്തു.
മറ്റു രാജ്യങ്ങൾക്ക് പ്രയോജനമാകുന്ന വാസ്തുവിദ്യാ മാതൃകകൾ അവതരിപ്പിക്കലാണ് സൗദി ലക്ഷ്യമിടുന്നത്. നിലവിലുള്ള ലക്ഷ്യസ്ഥാനങ്ങളുടെ തുടർച്ചയായ വികസനവും പുതിയ ലക്ഷ്യസ്ഥാനങ്ങൾ ലക്ഷ്യമിടുന്നതും രാജ്യത്തിന്റെ ടൂറിസം വൈവിധ്യത്തെ സൂചിപ്പിക്കുന്നതാണ്. ചെങ്കടൽ, ഖിദ്ദിയ, നിയോം പദ്ധതികൾ പോലെ ഭാവി നഗരത്തെ വാർത്തെടുക്കുന്ന പദ്ധതികൾ സൗദിയുടെ മാത്രം സവിശേഷതയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആധുനിക നഗരങ്ങൾ ഇനി ഭവന നിർമാണത്തിന് മാത്രമുള്ളതല്ലെന്നും, വിനോദസഞ്ചാരം, കോൺഫറൻസുകൾ, ആഗോള പരിപാടികൾ എന്നിവയുടെ കേന്ദ്രങ്ങളായി മാറിയിട്ടുണ്ടെന്നും അൽ-ഖാതിബ് വിശദീകരിച്ചു. ഈ പദ്ധതികൾക്ക് വലിയ മൂലധനവും നൂതന സാങ്കേതിക വൈദഗ്ധ്യവും ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.