ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫോൺ വഴി തട്ടിപ്പ്: ദുബൈയിൽ 494 പേർ അറസ്റ്റിൽ

406 ഫോൺ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരെയാണ് ദുബൈ പൊലീസ് പിടികൂടിയത്

Update: 2024-04-08 11:52 GMT
Advertising

ദുബൈ: ബാങ്ക് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ഫോൺ വഴി തട്ടിപ്പ് നടത്തിയ 494 പേർ ദുബൈയിൽ അറസ്റ്റിൽ. കഴിഞ്ഞ ഒരു വർഷത്തിനിടെ 406 ഫോൺ തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരെയാണ് ദുബൈ പൊലീസ് പിടികൂടിയത്. ഫോൺ കോളുകൾ, ഇമെയിലുകൾ, എസ്എംഎസ്, സോഷ്യൽ മീഡിയ ലിങ്കുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ കബളിപ്പിച്ചത്. തുടർന്ന് അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. വൻ തുക, തട്ടിപ്പുകൾ നടത്താൻ ഉപയോഗിച്ച മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, സിം കാർഡുകൾ എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.

ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെടുന്നവരോട് ഒരിക്കലും തങ്ങളുടെ ബാങ്കിംഗ് വിവരങ്ങളോ ക്രെഡിറ്റ് കാർഡ് വിവരങ്ങളോ വെളിപ്പെടുത്തരുതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റ് ആക്ടിംഗ് ഡയറക്ടർ ബ്രിഗേഡിയർ ഹാരിബ് അൽ ഷംസി ഓർമിപ്പിച്ചു. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്ന് ഇരകളോട് പറയുന്ന തട്ടിപ്പുകാരുടെ പൊതു തന്ത്രം സൂചിപ്പിച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ബാങ്കുകൾ ഒരിക്കലും ഫോൺ വഴി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ പറയില്ല. ബാങ്കുകളുടെ ശാഖകൾ, ഔദ്യോഗിക ഉപഭോക്തൃ സേവന പ്രതിനിധികൾ, അല്ലെങ്കിൽ ആധികാരികമായ ബാങ്കിംഗ് ആപ്ലിക്കേഷനുകൾ എന്നിവയിലൂടെ നേരിട്ട് ഉപഭോക്താക്കൾ അവരുടെ വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യണം' ഓഫീസർ പറഞ്ഞു. ഇത്തരം തട്ടിപ്പുകളിൽ വീഴുന്നവർ ഉടൻ പൊലീസിൽ അറിയിക്കണമെന്നും പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News