ഗസ്സയിൽ നിന്ന് ചികിത്സ ആവശ്യമുള്ളവരുടെ സംഘം അബൂദബിയിലെത്തി

ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് അടിയന്തിര ചികിൽസ ആവശ്യമുള്ളവരെയും കുടുംബാംഗങ്ങളെയും അബൂദബിയിൽ എത്തിച്ചത്

Update: 2024-04-27 19:34 GMT
Advertising

ദുബൈ: ഗസ്സയിൽ നിന്ന് ചികിത്സ ആവശ്യമുള്ളവരുടെ പതിനാറാമത് സംഘം അബൂദബിയിലെത്തി. യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യപിച്ച ചികിത്സ ലഭ്യമാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇവരെ വിമാനമാർഗം കൊണ്ടുവന്നത്.

ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് 25 അടിയന്തിര ചികിൽസ ആവശ്യമുള്ളവരും 51കുടുംബാംഗങ്ങളും അടക്കമുള്ളവരെ അബൂദബിയിൽ എത്തിച്ചത്. അടിയന്തിര ചികിൽസ ആവശ്യമുള്ള രോഗികളെ ഉടൻ ആശുപത്രിയിലേക്കും മറ്റുള്ളവരെ എമിറേറ്റ്‌സ് ഹ്യുമാനിറ്റേറിയൻ സിറ്റിയിലേക്കും മാറ്റി.

ഗസ്സയിൽ യുദ്ധം ആരംഭിച്ചത് മുതൽ വിവിധ ജീവകാരുണ്യ സംരംഭങ്ങൾ യു.എ.ഇയുടെ നേതൃത്വത്തിൽ നടന്നുവരുന്നുണ്ട്. ഫീൽഡ് ആശുപത്രി സ്ഥാപിച്ച് ചികിൽസ നൽകുന്നതിന് പുറമെയാണ് അബൂദബിയിൽ കൊണ്ടുവന്ന് ചികിൽസ നൽകിവരുന്നത്. ഗസ്സയിൽ ദുരിതമനുഭവിക്കുന്നവർക്ക് നിരവധി തവണകളിലായി ഭക്ഷണം അടക്കമുള്ള സഹായങ്ങളും എത്തിച്ചിട്ടുണ്ട്.

യു.എ.ഇ പ്രസിഡൻറ് പ്രഖ്യാപിച്ച ഗാലൻറ് നൈറ്റ് ത്രീ പദ്ധതിയുടെ ഭാഗമായാണ് ജീവകാരുണ്യ പ്രവർത്തനം. യു.എ.ഇ എയർഫോഴ്സും ഈജിപ്ഷ്യൻ എയർഫോഴ്സ് വിമാനങ്ങളും സംയുക്തമായി ആകാശമാർഗവും സഹായം എത്തിക്കുന്നുണ്ട്. ദൈനംദിനാവശ്യങ്ങൾ മുൻനിർത്തിയുള്ള ഉൽപന്നങ്ങളാണ് കൂടുതലായും വിതരണം ചെയ്യുന്നത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News