ലൈസൻസില്ലാതെ സംഭാവന ശേഖരിക്കുന്നവർക്ക് 5,00,000 ദിർഹം പിഴ ചുമത്തുമെന്ന് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ്
വ്യാജ ചാരിറ്റി കാമ്പെയ്‌നുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി
ദുബൈ: യുഎഇയിൽ ഔദ്യോഗിക ലൈസൻസില്ലാതെ സംഭാവനകൾ ശേഖരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഇത്തരം നിയമലംഘനങ്ങളിൽ ഏർപ്പെടുന്നവർക്ക് തടവുശിക്ഷയും 5,00,000 ദിർഹം പിഴയും ചുമത്തുമെന്ന് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. വ്യാജ ചാരിറ്റി കാമ്പെയ്‌നുകൾ തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
സംഭാവനകൾ നൽകുന്നതിന് മുമ്പ് ബന്ധപ്പെട്ട സംഘടനകൾക്ക് സർക്കാർ അംഗീകാരമുണ്ടോ എന്ന് ഔദ്യോഗിക വെബ്സൈറ്റുകൾ വഴി ഉറപ്പുവരുത്തുക, സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന അപരിചിതമായ ലിങ്കുകളിലൂടെയോ കാമ്പയിനുകളിലൂടെയോ പണം നൽകരുത്, സർക്കാർ അംഗീകരിച്ച ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി മാത്രം സംഭാവനകൾ നൽകുക എന്നീ നിർദേശങ്ങൾ പാലിക്കണമെന്ന് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
റമദാൻ മാസത്തോടനുബന്ധിച്ച് ഓൺലൈൻ വഴിയുള്ള യാചനയും വ്യാജ പിരിവുകളും വർധിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. സംശയാസ്പദമായ രീതിയിൽ പണപ്പിരിവ് നടത്തുന്നവരെക്കുറിച്ച് ഉടൻ തന്നെ അധികൃതരെ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.