അൽ ഐനിൽ ജബൽ ഹഫീത്തിലെ വിവിധ പാർക്കിങ് ഏരിയകളികളിൽ ബാർബിക്യൂ നിരോധിച്ചു
നിയമലംഘകർക്ക് 4,000 ദിർഹം വരെ പിഴ ഈടാക്കും
ദുബൈ: യുഎഇയിലെ അൽ ഐനിൽ ചിലയിടങ്ങളിൽ ബാർബിക്യൂ നിരോധിച്ചു. ജബൽ ഹഫീത്തിലെ വിവിധ പാർക്കിങ് ഏരിയകളികളിലാണ് നിരോധനം ഏർപ്പെടുത്തിയത്. നിയമലംഘകർക്ക് 4,000 ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റും അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റിയുമാണ് നോട്ടീസ് സ്ഥാപിച്ചത്. 2025 ഡിസംബറിൽ 2026-ലേക്കുള്ള അറബ് വിനോദസഞ്ചാര തലസ്ഥാനമായി അൽ ഐൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പ്രദേശത്തിന്റെ ഭംഗി നിലനിർത്തുന്നതിനാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നിട്ടുള്ളതെന്ന് അധികൃതർ.
പൊതു ഇടങ്ങൾ ഉപയോഗിക്കുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങളോ മുന്നറിയിപ്പ് ബോർഡുകളോ പാലിക്കാത്തവർക്ക് 1,000 ദിർഹം ആണ് ആദ്യ തവണത്തെ പിഴ. രണ്ടാമതും കുറ്റം ആവർത്തിച്ചാൽ പിഴ 2,000 ദിർഹമാകും. മൂന്നാം തവണ അത് 4,000 ദിർഹമായും വർധിക്കും. ഗ്രീൻ മുബസ്സറ പാർക്കിലെ ചില സ്ഥലങ്ങളിലും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. തണുപ്പുകാലത്ത് ലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന ഇടമാണ് ജബൽ ഹഫീത്ത്. കുടുംബങ്ങൾക്കായി വിവിധ ഭക്ഷണശാലകളും വിനോദ ഉപകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മുമ്പ് പലരും മലമുകളിൽ ബാർബിക്യൂ ആസ്വദിക്കാറുണ്ടായിരുന്നു. എന്നാൽ പുതിയ ബോർഡുകളിലുള്ള മുന്നറിയിപ്പുകൾ പ്രകാരം സന്ദർശകർ ജാഗ്രത പാലിക്കേണ്ടതുണ്ട്.