50 ലക്ഷം കുട്ടികൾക്ക് വിശപ്പിൽനിന്ന് രക്ഷ; 100 കോടി ദിർഹമിന്റെ റമദാൻ കാമ്പയിനുമായി ദുബൈ ഭരണാധികാരി
'ദി എഡ്ജ് ഓഫ് ലൈഫ്' എന്ന പേരിലാണ് കാമ്പയിൻ
ദുബൈ: 100 കോടി ദിർഹമിന്റെ റമദാൻ കാമ്പയിൻ ആരംഭിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം. പോഷകാഹാരക്കുറവും വിശപ്പും മൂലമുണ്ടാകുന്ന മരണത്തിൽ നിന്ന് അഞ്ച് വയസ്സിന് താഴെയുള്ള 50 ലക്ഷം കുട്ടികളെ രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനുഷിക റമദാൻ കാമ്പയിൻ.
'ഹദ്ദൽ ഹയാത്' അഥവാ 'ദി എഡ്ജ് ഓഫ് ലൈഫ്' എന്ന് പേരിട്ടിരിക്കുന്നതാണ് സംരംഭം. പ്രാദേശികമായും അന്തർദേശീയമായും കുറഞ്ഞത് 100 കോടി ദിർഹമിന്റെ സംഭാവനകൾ സമാഹരിക്കാനാണ് ശ്രമം. മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്‌സിന്റെ കീഴിൽ ചിൽഡ്രൻസ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഫൗണ്ടേഷൻ, സേവ് ദി ചിൽഡ്രൻ, യൂണിസെഫ്, ആക്ഷൻ എഗൈൻസ്റ്റ് ഹംഗർ എന്നീ അന്താരാഷ്ട്ര സംഘടനകളുമായി സഹകരിച്ചാണ് കാമ്പയിൻ.
അഞ്ച് വയസ്സിന് താഴെയുള്ള 50 ലക്ഷം കുട്ടികളെ പോഷകാഹാരക്കുറവും വിശപ്പും മൂലമുണ്ടാകുന്ന മരണത്തിൽ നിന്ന് രക്ഷിക്കാനാണ് കാമ്പയിൻ ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. കഴിഞ്ഞ വർഷം, ലോകത്ത് 11.8 കോടിയിലധികം കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിച്ചതായി ശൈഖ് മുഹമ്മദ് പറഞ്ഞു. അവരിൽ ഏകദേശം 26 ലക്ഷം പേർ വിശപ്പ് മൂലം മരിച്ചതായും ചൂണ്ടിക്കാട്ടി.