1,800 രൂപക്ക് പകരം 70,000; പ്രവാസികളിൽനിന്ന്‌ കഴുത്തറപ്പൻ ഫീസ് ഈടാക്കി നാഷണൽ ഇൻസ്റ്റിറ്റിറ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്

ഈടാക്കുന്നത് 38 മടങ്ങ് ഉയർന്ന ഫീസ്

Update: 2024-10-17 15:31 GMT

ദുബൈ: പ്രവാസി പഠിതാക്കളിൽനിന്ന് കഴുത്തറപ്പൻ ഫീസ് ഈടാക്കി കേന്ദ്ര സർക്കാറിന് കീഴിലെ നാഷണൽ ഇൻസ്റ്റിറ്റിറ്യൂട്ട് ഓഫ് ഓപ്പൺ സ്‌കൂളിങ്. 1800 രൂപയുടെ പരീക്ഷാ ഫീസിന് പകരം ഗൾഫിലെ പഠിതാക്കളിൽനിന്ന് ഈടാക്കുന്നത് 70,000 രൂപ. തുടർപഠനത്തിന് ശ്രമിക്കുന്ന ഗൾഫ് പ്രവാസികളെ ഫീസിലെ ഈ അന്തരം പ്രതിസന്ധിയിലാക്കുകയാണ്.

അഞ്ച് വിഷയങ്ങൾ പഠിച്ച് പത്താംക്ലാസിന്റെ തുല്യതാ പരീക്ഷയെഴുതാൻ നാട്ടിലെ വിദ്യാർഥികളിൽ നിന്ന് ഓപ്പൺ സ്‌കൂൾ ഈടാക്കുന്നത് 1800 രൂപ മാത്രമാണ്. എന്നാൽ ഗൾഫ് നാടുകളിൽ നിന്ന് ഇതേ പരീക്ഷയെഴുതുന്നവർ നൽകേണ്ട ഫീസ് 840 ഡോളർ അഥവാ 70,000 രൂപയിലേറെയാണ്. 38 മടങ്ങ് ഉയർന്ന തുകയാണ് ഗൾഫിലെ പഠിതാക്കളിൽനിന്ന് ഈടാക്കുന്നത്.

പല കാരണങ്ങളാൽ പഠനം മുടങ്ങി പ്രവാസത്തിലേക്ക് എത്തിയ സാധാരണക്കാരാണ് തുടർപഠനം എന്ന സ്വപ്നവുമായി നാഷണൽ ഓപ്പണൽ സ്‌കൂളിലെ ആശ്രയിക്കുന്നത്. ഫീസിലെ ഈ അന്തരം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ പ്രവർത്തകർ കഴിഞ്ഞദിവസം ദുബൈയിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവന് പരാതി നൽകിയിട്ടുണ്ട്. ഉയർന്ന ഫീസിനേക്കാൾ ലാഭം നാട്ടിലേക്കുള്ള വിമാനടിക്കറ്റാണ് എന്നതിനാൽ അവധിയെടുത്ത് നാട്ടിൽ പോയി പരീക്ഷയെഴുതേണ്ട ഗതികേടിലാണ് ഗൾഫിലെ പഠിതാക്കൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News