ഇനി 'സരായത്ത്' കാലം; യുഎഇയിൽ ഇടിമിന്നലോടുകൂടിയ കനത്ത മഴ തുടരും
മാർച്ച് 27 വരെ ജാഗ്രതാ നിർദേശം
ദുബൈ: യുഎഇയിൽ വരും ദിവസങ്ങളിലും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും ആലിപ്പഴ വർഷവും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വസന്തകാലത്തെ അന്തരീക്ഷ വ്യതിയാനമായ 'സരായത്ത്' സീസണിന്റെ ഭാഗമായാണ് രാജ്യത്ത് കാലാവസ്ഥാ അസ്ഥിരത തുടരുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം, മാർച്ച് 27 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം.
മാർച്ച് പകുതി മുതൽ മെയ് ആദ്യം വരെ നീണ്ടുനിൽക്കുന്ന വസന്തകാല സംക്രമണ ഘട്ടമാണ് 'സരായത്ത്' അല്ലെങ്കിൽ 'മറാവിഹ്'. പെട്ടെന്നുണ്ടാകുന്ന ഇടിമിന്നലോടു കൂടിയ മഴയും ആലിപ്പഴ വർഷവുമാണ് ഈ കാലയളവിന്റെ പ്രത്യേകത. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ താമസക്കാരോട് നിർദേശിച്ചു. മാർച്ച് 27-ഓടെ കാലാവസ്ഥാ സ്ഥിതിയിൽ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ശക്തമായ മഴയാണ് ലഭിച്ചത്. അബൂദബിയിലെ ദാസ് ഐലന്റിൽ ഇന്നലെ ഏറ്റവും കൂടുതൽ മഴ (47.9 mm) എത്തി. രാജ്യത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ച അഞ്ച് പ്രധാന മേഖലകളിൽ ഒന്നായി അബൂദബി കോർണിഷ്. വരും ദിവസങ്ങളിലും കാലാവസ്ഥാ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴക്കെടുതികൾ ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ മുനിസിപ്പാലിറ്റികളും ട്രാഫിക് വിഭാഗവും സജ്ജമായിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.