ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം നവംബർ ഒന്ന് മുതൽ

കരീന കപൂർ അതിഥിയായി എത്തും

Update: 2023-10-11 20:34 GMT
Advertising

ഈവർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിന് നവംബർ ഒന്നിന് തുടക്കമാകും. ഇന്ത്യയിൽ നിന്ന് കരീനകപൂർ, മോനിക ഹെലൻ, ഷെഫ് പിള്ള തുടങ്ങിയവർ അതിഥികളായി എത്തും. ദക്ഷിണകൊറിയയാണ് ഇത്തവണ അതിഥി രാജ്യം.

ഷാർജ എക്സ്പോ സെന്ററിൽ നവംബർ ഒന്ന് മുതൽ 12 വരെയാണ് ഷാർജ അന്താരാഷ്ട്ര പുസ്തകമേള . ‘നമ്മൾ പുസ്തകങ്ങളെ കുറിച്ച് സംസാരിക്കുന്നു’ എന്നതാണ് ഇത്തവണ മേളയുടെ സന്ദേശം. ഷാർജ ബുക്ക് അതോറിറ്റി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിലാണ് മേളയുടെ വിശദാംശങ്ങൾ അധികൃതർ പങ്കുവെച്ചത്.

വിവിധ ഭാഷകളിലായി 15 ലക്ഷം പുസത്കങ്ങൾ ഇത്തവണ മേളയിലെത്തും. അറബ് മേഖലയിൽ നിന്ന് 1200 അറബ് പ്രസാധകരുണ്ടാകും. ഇന്ത്യയിൽ നിന്ന് ഇക്കൂറി 120 പ്രസാധകർ പങ്കെടുക്കും. ബോളിവുഡ് താരം കരീന കപൂർ, ധനകാര്യ എഴുത്തുകാരി മോനിക ഹെലൻ, സുനിത വില്യംസ്, ഡച്ച് യോഗാചാര്യൻ സ്വാമി പൂർണചൈതന്യ, ഷെഫ് പിള്ള തുടങ്ങിയവരാണ് അതിഥികളിൽ പ്രമുഖർ. കൂടുതൽ അതിഥികളുടെ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഷാർജ ബുക്ക് അതോറിറ്റി സി ഇ ഒ അഹമ്മദ് അൽ മറി പറഞ്ഞു.

മേളക്ക് മുന്നോടിയായി ഈമാസം 29 മുതൽ 31 വരെ പ്രസാധക സമ്മേളനം ഒരുക്കും. ഷാർജ കോപ്പിറൈറ്റ് പുരസ്കാരങ്ങൾ വിതരണം ചെയ്യും. ഭിന്നശേഷിക്കാർക്കായി പുസ്തകങ്ങൾ പുറത്തിറക്കുന്ന പ്രസാധകരെ പ്രത്യേകം ആദരിക്കും. മേളയിൽ വൈവിധ്യമാർന്ന 1700 പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്.

പുസ്തക ചർച്ചകൾ, എഴുത്തുകാരുമായുള്ള കൂടിക്കാഴ്ചകൾ, കുട്ടികൾക്കായുള്ള മേളകൾ, നാടകങ്ങൾ, ശിൽപശാലകൾ, പാചകമേളകൾ എന്നിവ മേളയുടെ ഭാഗമായിരിക്കും. വിവിധ പരിപാടികളിൽ 66 രാജ്യങ്ങൾ നിന്ന് 81 പ്രതിനിധികൾ എത്തും. അതിഥി രാജ്യമായ ദക്ഷിണ കൊറിയ കോൺസുൽ ജനറൽ മൂൺ ബുയൂങിയൂനും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News