ഗസ്സയിലുള്ളവർക്ക് ഭക്ഷണം തടയരുതെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി

ഗസ്സയിൽനിന്ന് 14ാമത് സംഘം ചികിത്സക്കായി അബൂദബിയിലെത്തി

Update: 2024-03-28 17:52 GMT
Advertising

ഗസ്സയിലുള്ളവർക്ക് ഭക്ഷണം തടയരുതെന്ന് ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. ഗസ്സയിൽ പട്ടിണി മരണങ്ങൾ തടയാനുള്ള സമയം അവസാനിക്കുന്നുവെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. പക്ഷേ, ഇപ്പോഴും ഗസ്സയിൽ കുട്ടികളുടെ പട്ടിണിമരണം തുടരുകയാണ്.

അതേസമയം, ഗസ്സ യുദ്ധത്തിൽ പരിക്കേറ്റ കുട്ടികളും കാൻസർ രോഗികളും അടങ്ങുന്ന 14ാമത് സംഘം ചികിത്സക്കായി അബൂദബിയിലെത്തി. കുട്ടികളടക്കം ചികിത്സ ആവശ്യമുള്ള 34 പേരും 64 കുടുംബാംഗങ്ങളുമാണ് കഴിഞ്ഞ ദിവസം അബൂദബി വിമാനത്താവളത്തിലിറങ്ങിയത്. അടിയന്തിര ചികിത്സ ആവശ്യമുള്ളവരെ വിമാനത്താവളത്തിൽ നിന്ന് അതിവേഗം ആശുപത്രിയിലേക്ക് മാറ്റി.

ഫലസ്തീനിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കും കാൻസർ രോഗികൾക്കും ചികിത്സ ലഭ്യമാക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായാണ് സംഘം യു.എ.ഇയിലെത്തിയത്. ഈജിപ്തിലെ അൽ ആരിഷ് വിമാനത്താവളം വഴിയാണ് ഇവരെ യു.എ.ഇയിലേക്ക് എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടികളും ചികിത്സ തേടി എത്തിയവരിലുണ്ട്. യു.എ.ഇയുടെ സഹായത്തിന് രോഗികളുടെ കുടുംബാംഗങ്ങൾ നന്ദിയറിയിച്ചു.

585 കുട്ടികളടക്കം 1154 പേർ മുമ്പ് ചികിത്സക്കായി ഫലസ്തീനിൽ നിന്ന് അബൂദബിയിലെത്തിയിരുന്നു. അൽ ആരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഫ്‌ളോട്ടിംഗ് ഹോസ്പിറ്റലും ദക്ഷിണ ഗസ്സ മുനമ്പിൽ ഒരു ഫീൽഡ് ഹോസ്പിറ്റലും സ്ഥാപിച്ച് യു.എ..ഇ വൈദ്യസഹായം ലഭ്യമാക്കുന്നുമുണ്ട്. ഇതിനകം ഫലസ്തീനികൾക്കായി ഭക്ഷണം, വെള്ളം, മെഡിക്കൽ വസ്തുക്കൾ എന്നിവയുൾപ്പെടെ 21,000 ടൺ അടിയന്തര സാധനങ്ങൾ യു.എ.ഇ എത്തിച്ചിട്ടുണ്ട്. 213 വിമാനങ്ങൾ, എട്ട് എയർഡ്രോപ്പുകൾ, 946 ട്രക്കുകൾ, രണ്ട് കപ്പലുകൾ എന്നിവയിലൂടെയാണ് സഹായങ്ങൾ അയച്ചത്.


Full View



Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News