നയതന്ത്ര ബന്ധം ശക്തമാക്കാന്‍ യുഎഇ-ഇസ്രായേല്‍ ധാരണ
അബൂദബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഫോണില്‍ സംസാരിച്ചു
ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ടുകൊണ്ടുപോകാൻ യുഎഇ-ഇസ്രായേൽ ധാരണ. രണ്ട് രാജ്യങ്ങളിലും നയതന്ത്ര കേന്ദ്രങ്ങൾ ആരംഭിച്ചതോടെ വിവിധ മേഖലകളിൽ വൻവികസനത്തിനാണ് അവസരമൊരുങ്ങുന്നത്.
അബ്രഹാം കരാറിന്റെ ഭാഗമായി ആരംഭിച്ച നയതന്ത്ര ബന്ധം വിവിധ തുറകളിൽ മികച്ച നേട്ടമായി മാറിയെന്ന് ഇരു രാജ്യങ്ങളും വിലയിരുത്തി. സാമ്പത്തിക, നിക്ഷേപ മേഖലകൾക്കാണ് തുടക്കത്തിൽ യുഎഇയും ഇസ്രായേലും ഊന്നൽ നൽകിയത്. കോവിഡ് പ്രതിസന്ധിയാണ് ടൂറിസം രംഗത്തെ സഹകരണത്തിന് വിലങ്ങുതടിയായത്. വൈകാതെ തന്നെ ഇരു ഭാഗത്തേക്കും ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി. എംബസികളും കോൺസുലേറ്റുകളും തുറന്നതോടെ വിസാ നടപടിക്രമങ്ങൾ ഇനി എളുപ്പമാകുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി.
അതിനിടെ, അബൂദബി കിരീടാവകാശിയും യുഎഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റുമായി ഫോൺ സംഭാഷണം നടത്തി. പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു. ശൈഖ് മുഹമ്മദിന് ഇസ്രയേൽ പ്രധാനമന്ത്രി പെരുന്നാൾ ഭാവുകങ്ങൾ നേർന്നു. ഇസ്രയേൽ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്ത നഫ്താലി ബെന്നറ്റിനെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനുമായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള ആഗ്രഹവും ശൈഖ് മുഹമ്മദ് പ്രകടിപ്പിച്ചു.