ആഗോളവ്യാപാര സംഘടനാസമ്മേളനത്തിന് യുഎഇ വേദിയാകും
ലോക വ്യാപാര സംഘടനയുടെ ഭാഗമായ 164 രാജ്യങ്ങൾ പങ്കെടുക്കുന്ന മന്ത്രിതലയോഗമാണ് അടുത്ത വർഷം യു.എ.ഇയിൽ നടക്കുക
ദുബൈ: ലോക വ്യാപാര സംഘടനാ സമ്മേളനം അടുത്ത വർഷം യു.എ.ഇയിൽ നടക്കും. ഇത് രണ്ടാം തവണയാണ് ഗൾഫ് മേഖലയിൽ സമ്മേളനം. ആഗോള വ്യാപാര വികസന ചർച്ചക്ക് യു.എഇ വേദിയാകും. ലോക വ്യാപാര സംഘടനയുടെ ഭാഗമായ 164 രാജ്യങ്ങൾ പങ്കെടുക്കുന്ന മന്ത്രിതലയോഗമാണ് അടുത്ത വർഷം യു.എ.ഇയിൽ നടക്കുക. അന്താരാഷ്ട്ര വേദിയാണ് യു.എ.ഇയെ തെരഞ്ഞെടുത്തത്.
യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്. ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിന് വേദിയൊരുക്കാൻ യു.എ.ഇക്ക് അനുമതി ലഭിച്ചത് വലിയ നേട്ടമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി. ലോക വ്യാപാര സംഘടനയിലെ അംഗരാജ്യങ്ങൾക്കിടയിൽ ക്രിയാത്മക സംഭാഷണത്തിന് വേദിയൊരുക്കാനും അന്താരാഷ്ട്ര സഹകരണം മെച്ചപ്പെടുത്താനും സമ്മേളനം പാതയൊരുക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അഭിപ്രായപ്പെട്ടു.
നടപ്പു വർഷം ജൂൺ 12 മുതൽ 17 വരെ ജനീവയിലായിരുന്നു സമ്മേളനം നടന്നത്. ലോക വ്യാപാര ചർച്ചകൾ സംബന്ധിച്ച് അംഗരാജ്യങ്ങൾക്ക് ധാരണയിലെത്താൻ വിശദമായ ചർച്ചയാണ് ജനീവയിൽ നടന്നത്. അടുത്ത വർഷം സമ്മേളനത്തിന് വേദിയൊരുക്കാൻ യു.എ.ഇക്ക് പുറമെ കാമറൂണും രംഗത്തുണ്ടായിരുന്നു. 2001ൽ ദോഹയിലാണ് ലോക വ്യാപാര സംഘടനയുടെ സമ്മേളനം നടന്നത്.
അടുത്ത വർഷം യു.എ.ഇയിൽ ഡബ്ല്യു.ടി.ഒ അംഗരാജ്യങ്ങളുടെ സമ്മേളനം ചേരാനുള്ള തീരുമാനത്തെ യു.എഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും സ്വാഗതം ചെയ്തു. കസ്റ്റംസ് യൂനിയൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ സമവായത്തിലെത്താൻ ലോക വ്യാപാര സംഘടനക്ക് യു.എ.ഇ സമ്മേളനത്തിലൂടെ സാധിക്കും എന്നാണ് വിലയിരുത്തൽ.