Writer - razinabdulazeez
razinab@321
ദുബൈ: യുഎഇയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ നാല് ശതമാനം വളർച്ച. കഴിഞ്ഞവർഷം ജി.ഡി.പി. 1,776 ബില്യൺ ദിർഹമിലെത്തി. എണ്ണയിതര വരുമാനത്തിലും അഞ്ച് ശതമാനം വളർച്ച രേഖപ്പെടുത്തി.
ജി.ഡി.പിയുടെ 75.5 ശതമാനവും എണ്ണയിതര മേഖലയിൽ നിന്നാണ്. 1342 ബില്യൺ ദിർഹമാണ് ജി.ഡി.പിയിലേക്ക് എണ്ണയിതര മേഖല നൽകിയ സംഭാവന. എണ്ണയുമായി ബന്ധപ്പെട്ട വാണിജ്യത്തിൽ നിന്ന് 434 ബില്യൺ ദിർഹവും മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് എത്തി. സുസ്ഥിര വികസനവും സാമ്പത്തിക രംഗവും എന്ന യുഎഇയുടെ ലക്ഷ്യം കാണുന്നതിന്റെ സൂചനകളാണ് ഇതെന്ന് സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല തൗഖ് അൽ മർറി പറഞ്ഞു.
ഗതാഗത, സംഭരണ മേഖലയും ജിഡിപിയില്‍ മികച്ച സംഭാവന നല്‍കി. ഓരോ വര്‍ഷവും 9.6 ശതമാനമാണ് ഈ രംഗത്തെ വളര്‍ച്ച. 14.78 കോടി യാത്രക്കാരെ കൈകാര്യം ചെയ്ത യുഎഇ വിമാനത്താവളങ്ങളുടെ പ്രകടനമാണ് ഈ വളര്‍ച്ചയിലേക്ക് നയിച്ചത്. നഗര അടിസ്ഥാന സൗകര്യങ്ങളിലെ നിക്ഷേപങ്ങളുടെ പിന്തുണയോടെ കെട്ടിട, നിര്‍മ്മാണ മേഖല 8.4 ശതമാനം വളര്‍ച്ചാ നിരക്കുമായി തൊട്ടുപിന്നാലെയെത്തി. സാമ്പത്തിക ഇന്‍ഷുറന്‍സ് പ്രവര്‍ത്തനങ്ങള്‍ ഏഴ് ശതമാനം വികസിച്ചു. ഹോട്ടലുകളും റസ്‌റ്റോറന്റുകളും ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി മേഖല 5.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. റിയല്‍ എസ്റ്റേറ്റ് മേഖല 4.8 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്.