ദുബൈയിൽ മരണാനന്തര നടപടികൾക്ക് ഏകീകൃത സംവിധാനം
ഹെൽത്ത് അതോറിറ്റിയുടെ ജാബർ പ്ലാറ്റ്ഫോമിൽ രേഖകൾ ലഭിക്കും
ദുബൈ: ദുബൈയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവരുടെ മരണാന്തര നടപടികൾ എളുപ്പമാക്കാൻ പുതിയ സംവിധാനം. ഇതിനായി ദുബൈ ഹെൽത്ത് അതോറ്റി എകീകൃത പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. ‘ജാബർ’ എന്ന പേരിലാണ് പുതിയ സംവിധാനം.
മരണപ്പെട്ടവരുടെ രേഖകൾ ശരിയാക്കാൻ ബന്ധുക്കൾ വിവിധ ഓഫിസുകൾ കയറിറങ്ങുന്നത് ഒഴിവാക്കാനാണ് ദുബൈയിൽ ജാബർ എന്ന എകീകൃതസംവിധാനം ആരംഭിക്കുന്നത്. മരിച്ചവരുടെ കുടുംബത്തിനായി പ്രത്യേകമായി ഒരു സർക്കാർ ഓഫീസർ സേവനത്തിന് രംഗത്തുണ്ടാകും. ആശുപത്രിയിൽ മരണം സ്ഥിരീകരിച്ചാൽ പുതിയ സംവിധാനത്തിൽ ഓട്ടോമാറ്റിക്കായി തന്നെ മരണസർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യും. ഇതുമായി ബന്ധപ്പെട്ട മുഴുവൻ വകുപ്പിലേക്കും ഇതിന്റെ നോട്ടിഫിക്കേഷൻ പോകും.
22 സർക്കാർ വകുപ്പുകളാണ് പുതിയ സംവിധാനത്തിന് കീഴിൽ ഏകീകരിക്കുക. മയ്യത്ത് പരിപാലനം, ഖബറടക്കം എന്നീ ചടങ്ങുകൾക്കുമായി 130 ലധികം സന്നദ്ധപ്രവർത്തകരുടെ സേവനം ലഭ്യമാക്കും. മാതാപിതാക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ വിയോഗത്തിൽ കുട്ടികൾക്ക് കൈതാങ്ങാകാൻ 230 സ്കൂൾ കൗൺസിലർമാരുടെ സേവനം ഈ സംവിധാനത്തിലുണ്ടാകും.
ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കാനും ഒത്തുചേരാനും 70 സ്ഥലങ്ങളിൽ പ്രത്യേക ടെന്റുകൾ സജ്ജമാക്കും. പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന നടപടികൾ വേഗത്തിലാക്കാനും ഈ സംവിധാനം സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്.