ഏഴ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നവര്‍ ജാഗ്രതൈ!

മരണത്തിലേക്ക് നയിക്കാവുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉറക്കക്കുറവ് നയിച്ചേക്കും...

Update: 2018-11-17 05:30 GMT
Advertising

ജോലിസംബന്ധവും വ്യക്തിപരവുമായ തിരക്കുകളില്‍ പലരും മാറ്റിവെക്കുക ഉറക്കത്തെയാണ്. ഇങ്ങനെ സ്വാഭാവികമായ ഉറക്കത്തെ തടയുന്ന രീതി വലിയ തിരിച്ചടികള്‍ക്കിടയാക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. പ്രതിദിനം ഏഴ് മണിക്കൂറില്‍ കുറവ് ഉറങ്ങുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് വഴിവെക്കുമെന്ന് മുന്നറിയിപ്പ്. ശരീരത്തിനെ മാത്രമല്ല തലച്ചോറിനേയും ചിന്തകളേയും പ്രവര്‍ത്തികളേയും വരെ ഉറക്കക്കുറവ് നേരിട്ട് ബാധിക്കും.

പ്രായപൂര്‍ത്തിയായവര്‍ക്ക് ഏഴ് മണിക്കൂര്‍ മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ലഭിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. കുഞ്ഞുങ്ങളാണെങ്കില്‍ ഉറക്കത്തിന്റെ സമയം ഇതിലും കൂടുതല്‍ വേണ്ടി വരും. കുറച്ച് മണിക്കൂറുകള്‍ മാത്രം ഉറങ്ങിയാല്‍ ക്ഷീണം മാറ്റാന്‍ കഴിയുന്ന അപൂര്‍വ്വം മനുഷ്യരുണ്ട്. ഇതിന്റെ മറുഭാഗമെന്ന പോലെ 11 മണിക്കൂറെങ്കിലും ഉറക്കം ആവശ്യമായവരുമുണ്ട്. ഓരോ ശരീരത്തിനും ആവശ്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ ശാരീരികവും മാനസികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കിടയാക്കും. അവയില്‍ ചിലത് ഏതെന്ന് നോക്കാം

* മതിയായ ഉറക്കം ലഭിക്കാത്തത് അര്‍ബുദ സാധ്യത വര്‍ധിപ്പിക്കും. ബ്രസ്റ്റ്, കുടല്‍ ഭാഗങ്ങളിലെ അര്‍ബുദങ്ങളാണ് ഇതുവഴി കൂടുതലും സംഭവിക്കുന്നത്.

* ഉറക്കക്കുറവ് ഏറ്റവും വേഗത്തില്‍ ബാധിക്കുക മനുഷ്യന്റെ ചര്‍മ്മത്തെയാണ്. ഇത്തരക്കാരില്‍ അതിവേഗത്തില്‍ ചര്‍മ്മത്തിന് പ്രായം കൂടും.

* ഉറക്കം കുറയും തോറും ക്ഷീണം വര്‍ധിക്കും. ഇത് മറ്റുള്ളവരുമായുള്ള ഇടപെടലുകളെ പോലും ബാധിക്കും. ഉറക്കം ലഭിക്കാത്ത പലരും കൂടുതല്‍ ഒറ്റപ്പെടുകയും ഇത്തരം ഒറ്റപ്പെടലുകള്‍ തിരിച്ച് ഉറക്കം വീണ്ടും കുറയുന്നതിലേക്കും നയിക്കും.

* തുടര്‍ച്ചയായി ഉറക്കം ആവശ്യത്തിന് ലഭിക്കാത്തവരില്‍ ഓര്‍മ്മക്കുറവിന് സാധ്യതയേറെയാണ്. ഭാവിയില്‍ അല്‍ഷിമേഴ്‌സിലേക്ക് പോലും ഇത്തരം ഉറക്കക്കുറവ് കാരണമായേക്കും.

* ഉറക്കം കുറയുന്നതിനനുസരിച്ച് രക്തസമ്മര്‍ദ്ദം വര്‍ധിക്കും. എട്ട് മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ച് നാല് മണിക്കൂര്‍ മാത്രം ഉറങ്ങിയവരില്‍ രക്തസമ്മര്‍ദം വര്‍ധിച്ചതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

* ശരീരത്തിലെ പ്രതിരോധസംവിധാനം തകരാറിലാകും. ശരീരം ക്ഷീണിക്കുന്നതാണ് പ്രതിരോധ സംവിധാനത്തെ നേരിട്ട് ബാധിക്കുക.

* ഇത്തരക്കാരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്.

Tags:    

Similar News