കഴിഞ്ഞ വർഷം ജീവൻരക്ഷാ വാക്സിനുകൾ നഷ്ടമായത് 25 ദശലക്ഷം കുട്ടികൾക്ക്; ലോകാരോഗ്യസംഘടന

30 വർഷത്തിനിടെ പ്രതിരോധ കുത്തിവയ്പ്പുകളിലുണ്ടായ ഏറ്റവും വലിയ കുറവ്

Update: 2022-07-15 06:17 GMT
Editor : Lissy P | By : Web Desk
Advertising

ജനീവ: ലോകമെമ്പാടുമുള്ള 25 ദശലക്ഷം കുട്ടികൾക്ക് 2021ൽ ജീവൻരക്ഷാ വാക്സിനുകൾ നഷ്ടമായതായി ലോകാരോഗ്യ സംഘടനയും യുനിസെഫും.  ലോകാരോഗ്യ സംഘടനയും യുണിസെഫും വ്യാഴാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 'ഏകദേശം 30 വർഷത്തിനിടെ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പുകളിലുണ്ടായ ഏറ്റവും വലിയ കുറവാണ് ഇതെന്നും സംഘടനകൾ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

2019 നും 2021 നും ഇടയിൽ, ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നിവയ്ക്കെതിരായ വാക്സിൻ ആയ DTP3 യുടെ മൂന്ന് ഡോസ് ലഭിച്ച കുട്ടികളുടെ ശതമാനത്തിൽ 5 പോയിന്റ് ഇടിവുണ്ടായി. ഇതോടെ പ്രതിരോധകുത്തിവെപ്പ് കവറേജ് 81 ശതമാനമായി കുറഞ്ഞു. 2021ൽ മാത്രം 25 ദശലക്ഷം കുട്ടികൾക്ക് ഡിടിപിയുടെ ഒന്നോ അതിലധികമോ ഡോസ് നഷ്ടമായി. ഇത് 2020 ൽ നഷ്ടപ്പെട്ടവരേക്കാൾ 2 ദശലക്ഷം കൂടുതലും 2019-നെ അപേക്ഷിച്ച് 6 ദശലക്ഷം കൂടുതലുമാണ്.

ഈ കുട്ടികളിൽ പതിനെട്ട് ദശലക്ഷം പേർക്ക് വാക്‌സിൻ ഒരു ഡോസ് പോലും ലഭിച്ചില്ല, അവരിൽ ഭൂരിഭാഗവും താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് താമസിക്കുന്നത്. HPV വാക്‌സിൻ കവറേജിൽ 2019നെ അപേക്ഷിച്ച് നാലിലൊന്ന് നഷ്ടമായിട്ടുണ്ട്. കൂടാതെ അഞ്ചാംപനിയുടെ 2021-ൽ ആദ്യ ഡോസ് കവറേജ് 81 ശതമാനമായി കുറഞ്ഞു. ഇത് 2008 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണെന്നും 2021 ൽ 24.7 ദശലക്ഷം കുട്ടികൾക്ക് അവരുടെ ആദ്യ ഡോസ് നഷ്ടമാകുകയും ചെയ്‌തെന്നും കണക്കുകൾ പറയുന്നു.

സംഘർഷങ്ങളിലും മറ്റ് ദുർബലമായ സാഹചര്യങ്ങളിലും ജീവിക്കുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നതും വാക്‌സിനെകുറിച്ചുള്ള തെറ്റായ പ്രചാരണങ്ങളും കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമെല്ലാം വാക്‌സിൻ കുത്തിവെപ്പിലുണ്ടായ ഇടിവിന് കാരണമായിട്ടുണ്ട്.

'ഇത് കുട്ടികളുടെ ആരോഗ്യത്തിൽ ഒരു റെഡ് അലർട്ടാണ്. ഒരു തലമുറയിലെ തന്നെ കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പിൽ ഏറ്റവും വലിയ തുടർച്ചയായ ഇടിവാണ് കണക്കുകളിൽ കാണുന്നത്. അതിന്റെ അനന്തരഫലങ്ങൾ ജീവിതത്തിലുണ്ടാകും,' യുനിസെഫ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. 'കോവിഡിന്റെ തടസ്സങ്ങളുടെയും ലോക്ക്ഡൗണുകളുടെയും ഫലമായി കഴിഞ്ഞ വർഷം ഈ ഇടിവ് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടർച്ചയായ ഇടിവാണ് കാണുന്നത്. 'കോവിഡ് ഒഴിവ്കഴിവല്ല. ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ്പുകൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News