ബെംഗളൂരു: 2025-ൽ ഇന്ത്യയിലെ സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടിക പുറത്ത്. ബെംഗളൂരുവിനാണ് പട്ടികയിൽ ഒന്നാം സ്ഥാനം. കേരളത്തിലെ നഗരവും ആദ്യപത്തിൽ ഇടം പിടിച്ചു. ചെന്നൈ ആസ്ഥാനമായുള്ള സ്ഥാപനമായ അവതാറാണ് പഠനം നടത്തിയത്. സാമൂഹിക അടിസ്ഥാന സൗകര്യങ്ങളുടെയും വ്യാവസായികതയുടേയും സംയോജനത്തിലൂടെ സ്ത്രീകൾക്ക് ഫലപ്രദമായ പിന്തുണ നൽകുന്നുവെന്ന് കണ്ടെത്താൻ 125 നഗരങ്ങളെ വെച്ച് നടത്തിയ വിലയിരുത്തിലിന്മേലാണ് പട്ടിക തയാറാക്കിയത്.
സിറ്റി ഇൻക്ലൂഷൻ സ്കോർ (സിഐഎസ്) 53.29 നേടിയ ബെംഗളൂരു പട്ടികയിൽ ഒന്നാമതെത്തി, ചെന്നൈ (49.86), പൂനെ (46.27) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി. സ്ത്രീ സൗഹൃദ പരിസ്ഥിതി സൃഷ്ടിക്കുന്നതിൽ ഹൈദരാബാദ് (46.04) , മുംബൈ (44.49), സ്കോർ നേടി ആദ്യ അഞ്ച് സ്ഥാനത്തെത്തി.
സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, മൊബിലിറ്റി, ജീവിതക്ഷമത തുടങ്ങിയ ഘടകങ്ങൾ അളക്കുന്ന സോഷ്യൽ ഇൻക്ലൂഷൻ സ്കോർ (SIS), ഔപചാരിക തൊഴിൽ അവസരങ്ങൾ, കോർപ്പറേറ്റ് രീതികൾ, നൈപുണ്യ വികസനം, സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം എന്നിവ നിരീക്ഷിക്കുന്ന ഇൻഡസ്ട്രിയൽ ഇൻക്ലൂഷൻ സ്കോർ (IIS) എന്നീ രണ്ട് ഘടകങ്ങൾ പ്രകാരമാണ് സൂചിക നിർമ്മിച്ചിരിക്കുന്നത്.
ഇതിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നഗരങ്ങൾ സ്ത്രീകളുടെ ദീർഘകാല കരിയർ വളർച്ചയ്ക്ക് സുസ്ഥിരമായ സാഹചര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുവെന്നും പഠനം പറയുന്നു. ബെംഗളൂരു, ചെന്നൈ, പൂനെ, ഹൈദരാബാദ്, മുംബൈ, ഗുരുഗ്രാം, കൊൽക്കത്ത, അഹമ്മദാബാദ്, തിരുവനന്തപുരം, കോയമ്പത്തൂർ എന്നിവയാണ് ആദ്യ പത്ത് നഗരങ്ങൾ.
ശക്തമായ സുരക്ഷാ ചട്ടക്കൂടുകൾ, പൊതു സേവനങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവയിലെ ചെന്നൈ മുൻനിര നഗരമായി ഉയർന്നുവന്നപ്പോൾ, വ്യാവസായിക ഉൾപ്പെടുത്തലിൽ ബെംഗളൂരു മുന്നിലെത്തി.
പൂനെയും ഹൈദരാബാദും സാമൂഹിക, വ്യാവസായിക സൂചകങ്ങളിൽ താരതമ്യേന സന്തുലിതമായ പ്രകടനം കാഴ്ചവച്ചു, ഇത് സ്ത്രീ തൊഴിൽ പങ്കാളിത്തത്തിനുള്ള ശക്തമായ സാധ്യതകളെ സൂചിപ്പിക്കുന്നു.
പ്രാദേശികമായി, എല്ലാ സൂചികകളിലും ഏറ്റവും ഉയർന്ന ശരാശരി രേഖപ്പെടുത്തിയത് ദക്ഷിണേന്ത്യയാണ്. സാമൂഹിക അടിസ്ഥാന സൗകര്യങ്ങളിൽ ചില പുരോഗതി ഉണ്ടായിട്ടും സ്ത്രീകൾക്ക് ഔപചാരികമായി തൊഴിൽ അവസരങ്ങൾ പരിമിതമാണെന്ന് ഇത് സൂചിപ്പിക്കുന്നു.