പൂനെയിൽ 13 കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു; ഏഴുപേർ അറസ്റ്റിൽ

ആഗസ്ത് 31ന് പൂനെ റെയിൽവേ സ്‌റ്റേഷനിൽ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് സംഭവം

Update: 2021-09-06 15:46 GMT
Advertising

പൂനെ: പൂനെയിൽ 13 കാരിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.

ആഗസ്ത് 31ന് പൂനെ റെയിൽവേ സ്‌റ്റേഷനിൽ സുഹൃത്തിനെ കാണാൻ എത്തിയപ്പോഴാണ് സംഭവം നടന്നത്. സുഹൃത്ത് എത്താത്തതിനെ തുടർന്ന് തിരിച്ചുപോകാനിറങ്ങിയ പെൺകുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവർ സമീപിക്കുകയും വീട്ടിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. ശേഷം ഡ്രൈവർ തന്റെ ചില സുഹൃത്തുക്കളെ വിളിച്ചുകൂട്ടുകയും പെൺകുട്ടിയെ പലയിടങ്ങളിൽ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. തുടർന്ന് മുംബൈയിലേക്കുള്ള ഒരു ബസിൽ കയറ്റി വിട്ടു.

പെൺകുട്ടിയുടെ അചഛൻ വാൻവാഡി സ്‌റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം നടത്തിയതെന്ന് പൂനെ ഡെപ്യൂട്ടി കമ്മീഷണർ നമ്രതാ പാട്ടീൽ പറഞ്ഞു.

പൂനെയിൽ വെച്ച് കുട്ടിയെ കണ്ടെത്തി, മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതികളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. കേസിൽ ഉൾപ്പെട്ട മറ്റു ചിലർക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ടെന്നും അറിയിച്ചു. പോക്‌സോ വകുപ്പടക്കം ഉൾപ്പെടുത്തി കേസെടുത്തിട്ടുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News