20 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; ടിആർഎസ് നേതാവിന്റെ മകൻ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പ്രതികൾ യുവതിയെ തട്ടിക്കൊണ്ടുപോയത്. സൂര്യാപേട്ടിലെ കൊഡാഡ് ടൗണിലുള്ള ഒരു വീട്ടിലെത്തിച്ചാണ് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്.
ഹൈദരാബാദ്: തെലങ്കാനയിലെ സൂര്യാപേട്ടിൽ 20 വയസുകാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. രണ്ടുപേർ മയക്കുമരുന്ന് കലർത്തിയ ശീതളപാനിയം നൽകി ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി രണ്ട് ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. സംഭവത്തിൽ ടിആർഎസിന്റെ പ്രാദേശിക നേതാവിന്റെ മകൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയിലെ മുനിസിപ്പൽ വാർഡ് മെമ്പറുടെ മകനായ ഷെയ്ഖ് ഗൗസ് പാഷയും കൂട്ടാളിയായ സായിറാം റെഡ്ഡിയുമാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് പ്രതികൾ യുവതിയെ തട്ടിക്കൊണ്ടുപോയത്. സൂര്യാപേട്ടിലെ കൊഡാഡ് ടൗണിലുള്ള ഒരു വീട്ടിലെത്തിച്ചാണ് ഇരുവരും ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. പ്രതികളുടെ ക്രൂരമർദനത്തിൽ യുവതി ബോധരഹിതയായി. ബോധം തിരിച്ചുകിട്ടിയപ്പോൾ തടവിൽനിന്ന് രക്ഷപ്പെട്ട യുവതി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്.