ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെണ്‍കുട്ടികളെ കാണാതായി; അന്വേഷണം

ദേശീയ ബാലാവകാശ കമ്മീഷൻ അനാഥാലയത്തിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്

Update: 2024-01-07 02:47 GMT
Editor : Lissy P | By : Web Desk

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിലെ അനാഥാലയത്തിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായി. പർവാലിയ പ്രദേശത്തെ അഞ്ചൽ ചിൽഡ്രൻസ് ഹോമിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. ദേശീയ ബാലാവകാശ കമ്മീഷൻ അനാഥാലയത്തിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിൽ കേസെടുത്തതായി പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

ആറിനും 18 വയസിനും ഇടയിലുള്ള കുട്ടികളാണ് അനാഥാലയത്തിലുണ്ടായിരുന്നത്. ചിൽഡ്രസ് ഹോം പ്രവർത്തിക്കുന്നത് ജുവൈനൽ ജസ്റ്റിസ് ആക്ട് അനുസരിച്ചല്ലെന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും പൊലീസ് പറയുന്നു. അതേസമയം, കാണാതായ കുട്ടികൾ വീട്ടിലേക്ക് തിരിച്ചുപോയതാകാമെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് ഭോപ്പാൽ പൊലീസ് സൂപ്രണ്ട് പ്രമോദ് കുമാർ സിൻഹ പറഞ്ഞു.അനാഥാലയത്തിലെ താമസത്തിൽ അസംതൃപ്തരായതുകൊണ്ട് വീട്ടിലേക്ക് മടങ്ങിയെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും എസ്.പി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

Advertising
Advertising

അനധികൃതമായി ചിൽഡ്രൻസ് ഹോം നടത്തിയെന്നാരോപിച്ച് അനിൽ മാത്യുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിലെ 68 പെൺകുട്ടികളിൽ 26 പേരെയും കാണാതായതായും പൊലീസ് പറയുന്നു. സംഭവത്തിൽ ഉടൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ രംഗത്തെത്തി.'ഭോപ്പാലിലെ പർവാലിയ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ചിൽ ഡ്രൻസ് ഹോമിൽ നിന്ന് 26 പെൺകുട്ടികളെ കാണാതായ സംഭവം ശ്രദ്ധയിൽപ്പെട്ടു. ''കാര്യത്തിന്റെ ഗൗരവവും  കണക്കിലെടുത്ത്, സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു'.. ശിവരാജ് സിംഗ് ചൗഹാൻ എക്‌സിൽ കുറിച്ചു.

അതേസമയം, കുട്ടികളെ നിർബന്ധിത ക്രിസ്ത്യൻ മതപരിവർത്തനത്തിന് വിധേയരാക്കിയതായി ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ പ്രിയങ്ക് കനൂംഗോ ആരോപിച്ചു. ഇത് സംബന്ധിച്ച് പ്രിയങ്ക് കനൂംഗോ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിൽ രണ്ട് വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥരെ കലക്ടർ സസ്‌പെൻഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News