മധ്യപ്രദേശില്‍ എട്ടു വയസുകാരന്‍ 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണു; 15 മണിക്കൂര്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം

43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി

Update: 2023-03-15 05:04 GMT
Editor : Jaisy Thomas | By : Web Desk

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Advertising

വിധിഷ: മധ്യപ്രദേശില്‍ വീണ്ടും കുഴല്‍ക്കിണര്‍ ദുരന്തം. 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ എട്ടു വയസുകാരനെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 43 അടി താഴ്ചയില്‍ കുടുങ്ങിക്കിടക്കുകയാണ് കുട്ടി. വിധിഷ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. കുഴൽക്കിണറിനുള്ളിൽ ഓക്സിജൻ വിതരണം ചെയ്യുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തകർക്ക് ഇതുവരെ കുട്ടിയുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വിധിഷ അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് (എഎസ്പി) സമീർ യാദവ് പറഞ്ഞു. കുട്ടിയെ നിരീക്ഷിക്കാന്‍ വെബ്‌ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.''എസ്ഡിആർഎഫിന്റെ മൂന്ന് ടീമുകളും എൻഡിആർഎഫിന്റെ ഒരു ടീമും സ്ഥലത്തുണ്ട്. കുട്ടിയെ നിരീക്ഷിക്കുകയും കുഴൽക്കിണറിനുള്ളിൽ ഓക്സിജൻ വിതരണം ചെയ്യുന്നുമുണ്ട്. ഞങ്ങൾക്ക് ഇതുവരെ അവനോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല, ഭക്ഷണവും നല്‍കാനായിട്ടില്ല'' എ.എസ്.പി പറഞ്ഞു.കുഴൽക്കിണറിനുള്ളിൽ ചില നീക്കങ്ങൾ രക്ഷാപ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് കുട്ടി ജീവിച്ചിരിപ്പുണ്ടെന്നതിന്‍റെ സൂചനയാണെന്നും എ.എസ്.പി കൂട്ടിച്ചേർത്തു.കുട്ടി കിണറില്‍ വീണയുടനെ തന്നെ പൊലീസും അധികാരികളും സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ ഉടനെ തന്നെ പുറത്തെടുക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും യാദവ് പറഞ്ഞു. 34 അടി താഴ്ചയില്‍ സമാന്തര കുഴിയെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ അഹമ്മദ്‌നഗർ ജില്ലയില്‍ അഞ്ചു വയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു മരിച്ചിരുന്നു. 200 അടി താഴ്ചയുള്ള കുഴൽക്കിണറിലാണ് കുട്ടി വീണത്. സാഗർ ബുദ്ധ ബറേല എന്ന കുട്ടിയാണ് മരിച്ചത്. അടുത്തിടെ സംസ്ഥാനത്തെ ബുർഹാൻപൂർ ജില്ലയിൽ നിന്ന് കുടിയേറിയവരാണ് സാഗറിന്‍റെ കുടുംബം. കരിമ്പ് വെട്ടുന്നവരാണ് കുട്ടിയുടെ മാതാപിതാക്കളെന്ന് പൊലീസ് പറഞ്ഞു. കുഴൽക്കിണറിൽ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാനായി എൻഡിആർഎഫിന്റെ അഞ്ചാം ബറ്റാലിയനെ വിന്യസിച്ചിരുന്നു. എന്നാല്‍ പുതിയ കുഴി കുഴിക്കാനുള്ള ശ്രമം തുടങ്ങുന്നതിനു മുന്‍പെ കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News