'നില ഗുരുതരം, നേത്ര ശസ്ത്രക്രിയ നടത്തി '; രാഘവ് ഛദ്ദയുടെ 'തിരോധാനത്തിൽ' മറുപടിയുമായി എ.എ.പി മന്ത്രി

കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെ ഛദ്ദയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു

Update: 2024-04-30 07:29 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെ പാർട്ടിയുടെ രാജ്യസഭാ എം.പി രാഘവ് ഛദ്ദയുടെ അസാന്നിധ്യം ഏറെ ചർച്ചയായിരുന്നു. ഡൽഹി മദ്യനയത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വലയിൽ നിന്ന് ഛദ്ദ ഒഴിഞ്ഞുമാറുകയാണെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഛദ്ദയുടെ അഭാവത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആംആദ്മി പാര്‍ട്ടി നേതാവും ഡൽഹി മന്ത്രിയുമായ സൗരഭ് ഭരദ്വാജ്. അദ്ദേഹം യു.കെയിൽ നേത്രശസ്ത്രക്രിയയക്ക് വിധേയനായിരിക്കുകയാണെന്ന് സൗരഭ് ഭരദ്വാജ് പറഞ്ഞു. ഛദ്ദയുടെ നില അതീവഗുരുതരമാണെന്നും കാഴ്ചശക്തി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ഭരദ്വാജ് പറഞ്ഞു.

'അദ്ദേഹത്തിന്റെ കണ്ണുകളിൽ ചില ഗുരുതര പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. കാഴ്ചശക്തി പോലും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം എന്നോട് പറഞ്ഞു.' എ.എ.പി മന്ത്രി പറഞ്ഞു. 'സുഖം പ്രാപിച്ചാലുടൻ ഛദ്ദ ഇന്ത്യയിൽ തിരിച്ചെത്തുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഞങ്ങളോടൊപ്പം ചേരുകയും ചെയ്യും,' അദ്ദേഹം കൂട്ടിച്ചേർത്തു.

പടിഞ്ഞാറൻ ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്‍വാളിന്റെ റോഡ്ഷോ നടത്തുന്ന വീഡിയോ ഏപ്രിൽ 28-ന് അദ്ദേഹം റീട്വീറ്റ് ചെയ്തിരുന്നു.മാർച്ച് 2നാണ് ഛദ്ദ ഇന്ത്യയിൽ അവസാനമായി ഒരു പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

മാർച്ച് 8 മുതൽ രാഘവ് ഛദ്ദ ലണ്ടനിലാണ്.മാർച്ച് 9 ന് ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്സ് സംഘടിപ്പിച്ച ലണ്ടൻ ഇന്ത്യ ഫോറം 2024-ൽ ഒരു ഇന്ററാക്ടീവ് സെഷനിൽ പങ്കെടുക്കാനാണ് അദ്ദേഹം ലണ്ടനിലേക്ക് പോയത്. ഈ സന്ദർശന വേളയിൽ അദ്ദേഹം വിവാദ യുകെ പാർലമെന്റംഗം പ്രീത് കൗർ ഗില്ലുമായി കൂടിക്കാഴ്ച നടത്തിയതും ബി.ജെ.പിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. യു.കെ എം.പി ഖലിസ്ഥാനികൾക്കായി ഫണ്ട് സമാഹരിക്കുകയും ഇന്ത്യാ ഹൗസിന് പുറത്ത് അക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്തുവെന്ന് ഗില്ലുമായുള്ള കൂടിക്കാഴ്ചയെ ചോദ്യം ചെയ്ത ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ആരോപിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News