വിമാനത്തിന്റെ വീൽ ബേയ്ക്കുള്ളിൽ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍; ഒന്നരമണിക്കൂര്‍ സാഹസയാത്രക്കൊടുവില്‍ ഇന്ത്യയില്‍, പിന്നീട് സംഭവിച്ചത്

ലാൻഡിംഗിന് ശേഷം വിമാനത്തിന്റെ വീൽ ബേയിൽ നിന്ന് 13കാരന്‍ പുറത്ത് വരുന്ന ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു

Update: 2025-09-23 03:20 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡൽഹി: കാബൂൾ-ഡൽഹി വിമാനത്തിന്റെ വീൽ ബേയ്ക്കുള്ളിൽ ഒളിച്ചിരുന്ന് ഇന്ത്യയിലേക്ക് സാഹസിക യാത്ര നടത്തി അഫ്ഗാന്‍ ബാലന്‍.13കാരനാണ്  ഒന്നരമണിക്കൂറോളം അപകടകരമായ രീതിയില്‍ യാത്ര ചെയ്ത് ഇന്ത്യയിലേക്കെത്തിയത്. സുരക്ഷിതമായി ഇന്ത്യയിലേക്കെത്തിയ ബാലനെ അതേ വിമാനത്തില്‍ തന്നെ കാബൂളിലേക്ക് തിരിച്ചയച്ചു.ഞായറാഴ്ചയാണ് സംഭവം നടക്കുന്നത്.

ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെഎഎം എയർ വിമാനത്തിലായിരുന്നു കുട്ടി കയറിയത്. ഇറാനിലേക്ക് പോകുകയാണെന്ന് തെറ്റിദ്ധരിച്ചാണ് കുട്ടി ഈ വിമാനത്തിന്‍റെ വീൽ ബേയ്ക്കുള്ളിൽ കയറിയതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.94 മിനിറ്റ് യാത്രക്ക് ശേഷം എയർബസ് എ340 രാവിലെ 10:20 ഓടെ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാന്‍ഡ് ചെയ്തു.

Advertising
Advertising

 ലാൻഡിംഗിന് ശേഷം വിമാനത്തിന്റെ വീൽ ബേയിൽ നിന്ന് കുട്ടി പുറത്ത് വരുന്ന ദൃശ്യങ്ങളും പിന്നീട് പുറത്ത് വന്നു. വിമാനത്തില്‍ നിന്നിറങ്ങിയ ശേഷം നിയന്ത്രിത മേഖലയില്‍ ഒരു കുട്ടി അലഞ്ഞുതിരിഞ്ഞുനടക്കുന്നത് കണ്ട സുരക്ഷാഉദ്യോഗസ്ഥരാണ് വിവരം അധികൃതരെ അറിയിച്ചത്. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്) കുട്ടിയെ കസ്റ്റഡിയിലെടുത്തു. ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സിഐഎസ്എഫ് ഉദ്യോഗസ്ഥരും ലോക്കൽ പൊലീസും ചേർന്ന് കുട്ടിയെ ചോദ്യം ചെയ്യുകയും ചെയ്തു.  പ്രായപൂർത്തിയാകാത്തതിനാല്‍ കുട്ടിക്കെതിരെ കേസെടുക്കാനോ പിഴ ചുമത്താനോ സാധിക്കില്ലെെന്നും അവനെ സുരക്ഷിതമായി കുടുംബത്തിന്‍റെ അടുത്ത് എത്തിക്കുക എന്നതിനായിരുന്നു   മുൻഗണനയെന്നും അധികൃതര്‍ വ്യക്തമാക്കി. 13 വയസ്സുള്ള അഫ്ഗാൻ ആൺകുട്ടിയെ ഞായറാഴ്ച വൈകുന്നേരം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചയച്ചതായി അധികൃതർ വാർത്താ ഏജൻസിയായ ടിഎൻഐഇയോട് പറഞ്ഞു.ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് കുട്ടിയെ തിരിച്ചയക്കാനുള്ള തീരുമാനമെടുത്തെന്ന്  മറ്റൊരു ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.

അഫ്ഗാന്‍ ബാലന്‍ സുരക്ഷിതമായി ഇന്ത്യയിലേക്കെത്തിയത് 'അത്ഭുതം' എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ എന്നാണ് വ്യോമയാന രംഗത്തെ വിദഗ്ധര്‍ പറയുന്നത്. 30,000 അടി ഉയരത്തിൽ യാത്ര ചെയ്ത്  അതിജീവിക്കുക എന്നത് വളരെ അപൂർവമാണെന്ന് ചണ്ഡീഗഢിലെ പിജിഐഎംഇആറിൽ നിന്നുള്ള ഡോ. റിതിൻ മൊഹീന്ദ്ര പറയുന്നു. വിമാനം അത്രയും ഉയരത്തിലെത്തുന്ന സമയത്ത്, ഓക്സിജന്റെ അളവ് കുറയുന്നു, താപനില -40 ഡിഗ്രി സെൽഷ്യസിനും -60 ഡിഗ്രി സെൽഷ്യസിനും ഇടയിലാകും. മിനിറ്റുകൾക്കുള്ളിൽ അബോധാവസ്ഥയിലാകുകയും മരണം വരെ സംഭവിച്ചേക്കാമെന്ന് അദ്ദേഹം പറയുന്നു. ആഗോളതലത്തിൽ തന്നെ ഇത്തരത്തില്‍ വീൽ ബേകളിൽ ഒളിച്ചിരുന്ന് യാത്ര ചെയ്തവരില്‍ അപകടസാധ്യതകളെല്ലാം അതിജീവിച്ച് സുരക്ഷിതമായി എത്തിയത് വെറും20 ശതമാനം പേര്‍ മാത്രമാണ്.

അതിനിടെ, ഈ സംഭവത്തോടെ കാബൂൾ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയിലെ വീഴ്ചകളെക്കുറിച്ചുള്ള ആശങ്കകളും ഉയര്‍ന്നു.വിമാനത്താവളത്തില്‍ പരിശോധനകളും കര്‍ശനമാക്കി.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News