'അഗ്നിപഥ്' യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമെന്ന് പ്രതിരോധ മന്ത്രി

പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിവീരന്‍മാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക

Update: 2022-06-17 07:01 GMT
Editor : Jaisy Thomas | By : Web Desk

ശ്രീനഗര്‍: സൈന്യത്തിലെ കരാർ നിയമനത്തിനായുള്ള അഗ്നിപഥിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ പദ്ധതി പിന്‍വലിക്കില്ലെന്ന സൂചന നല്‍കി കേന്ദ്രം. യുവാക്കള്‍ക്ക് സൈന്യത്തില്‍ ചേരാനും രാജ്യത്തെ സേവിക്കാനുമുള്ള സുവര്‍ണാവസരമാണ് അഗ്നിപഥിലൂടെ ലഭിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ശ്രീനഗറില്‍ പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി ജമ്മുകശ്മീരിലെത്തിയതായിരുന്നു സിംഗ്.

പദ്ധതിയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ അഗ്നിവീരന്‍മാര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. ഇവര്‍ക്ക് നാലു വര്‍ഷത്തേക്ക് സായുധ സേനയിൽ സേവനമനുഷ്ഠിക്കാൻ സാധിക്കും. ഞാന്‍ ഒരു അഗ്നിവീര്‍ ആണെന്നതു പറയുന്നതു തന്നെ അഭിമാനകരമായിരിക്കും. രണ്ട് വർഷമായി സേനയിലെ റിക്രൂട്ട്‌മെന്‍റ് നടപടികളിലെ തടസം കാരണം നിരവധി യുവാക്കൾക്ക് സേനയിൽ ചേരാൻ അവസരം ലഭിച്ചിരുന്നില്ല.ഇതൊരു വസ്തുതയാണ്.അതുകൊണ്ടാണ്, യുവാക്കളുടെ ഭാവി കണക്കിലെടുത്ത്, പ്രധാനമന്ത്രിയുടെ അംഗീകാരത്തോടെ, ഇത്തവണ അഗ്നിവീരന്മാരുടെ റിക്രൂട്ട്‌മെന്‍റിന്‍റെ പ്രായപരിധി 21ൽ നിന്ന് 23 ആയി ഉയർത്താൻ സർക്കാർ തീരുമാനിച്ചതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

Advertising
Advertising

ഈ ഒറ്റത്തവണ ഇളവാണ് സർക്കാർ നൽകിയിരിക്കുന്നത്. ഇത് അഗ്നിവീരന്മാരാകാനുള്ള യുവാക്കളുടെ യോഗ്യത തനിയെ തന്നെ വര്‍ധിപ്പിക്കും. ഏതാനും ദിവസങ്ങൾക്കുള്ളിൽ റിക്രൂട്ട്‌മെന്‍റ് നടപടികൾ ആരംഭിക്കും. സൈന്യത്തിൽ ചേരാൻ തയ്യാറെടുക്കാനും അഗ്നിപഥ് പദ്ധതി പരമാവധി പ്രയോജനപ്പെടുത്താനും എല്ലാ യുവാക്കളോടും ഞാൻ അഭ്യർത്ഥിക്കുന്നു...പ്രതിരോധമന്ത്രി പറഞ്ഞു.

അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരായുള്ള പ്രതിഷേധം വിവിധ ഇടങ്ങളിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഉത്തരേന്ത്യയിലെ പ്രതിഷേധം ദക്ഷിണേന്ത്യയിലേക്കും പടര്‍ന്നു. സെക്കന്ദരാബാദിൽ ട്രെയിൻ തടഞ്ഞ് പ്രതിഷേധിച്ചു. ബിഹാറിൽ രണ്ട് ട്രയിനുകൾക്ക് തീവെച്ചു. ഉത്തർപ്രദേശിൽ ഒരു ട്രെയിൻ പ്രതിഷേധക്കാർ അടിച്ചു തകർത്തു. ബിഹാറിൽ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീടിന് നേരെ കല്ലെറിഞ്ഞു. ഡൽഹി- കൊൽക്കത്ത നഗരങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയ പാത പ്രതിഷേധക്കാർ അടച്ചു. അഗ്നിപഥ് സ്കീം പിൻവലിക്കണമെന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News