Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം തകർന്ന് വീണ അപകടത്തിൽ ഒരാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. 11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഒരാൾ എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടെന്ന് സ്ഥിരീകരിച്ചത്.
230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉള്‍പ്പെടുന്നു. 169 ഇന്ത്യക്കാര്‍, 53 ബ്രിട്ടീഷ് പൗരന്മാര്‍, ഏഴ് പോര്‍ച്ചുഗീസുകാര്‍, ഒരു കനേഡിയന്‍ പൗരനുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദിലെ മേഘാനി നഗറിലെ ബിജെ മെഡിക്കൽ കോളജ് യുജി ഹോസ്റ്റലിലെ മെസ്സിലേക്കാണ് എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത്. ഹോസ്റ്റലിലെ അഞ്ച് വിദ്യാർഥികൾ മരിച്ചിരുന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. ഗുജറാത്ത് സ്വദേശികളായ എംബിബിഎസ് വിദ്യാര്‍ഥികളാണ് മരിച്ചത്. 25 വിദ്യാര്‍ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്.