കാമുകനെ കാണാൻ ദുബൈയിൽനിന്നെത്തിയ എയർഹോസ്റ്റസ് ഫ്‌ളാറ്റിൽനിന്ന് വീണു മരിച്ചു; മലയാളി അറസ്റ്റില്‍

ഹിമാചൽപ്രദേശ് സ്വദേശിയായ അർച്ചന ദുബൈയിൽ ഒരു വിമാന കമ്പനിയിൽ ജീവനക്കാരിയും മോഡലുമാണ്

Update: 2023-03-13 14:55 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: കാമുകനെ കാണാൻ ദുബൈയിൽനിന്ന് ബംഗളൂരുവിലെത്തിയ എയർഹോസ്റ്റസ് ഫ്‌ളാറ്റിൽനിന്ന് താഴെ വീണു മരിച്ചു. ഹിമാചൽപ്രദേശ് സ്വദേശിയായ അർച്ചന ദിമാൻ ആണ് ഫ്‌ളാറ്റിന്റെ നാലാംനിലയിലെ ബാൽക്കണിയിൽനിന്ന് താഴേക്ക് വീണത്. സംഭവത്തിൽ മലയാളിയായ കാമുകൻ ആദേശ് അറസ്റ്റിലായതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച രാത്രി 12 മണിക്കാണ് അപകടം നടന്നത്. ആദേശ് താമസിക്കുന്ന കോറമംഗലത്തിലെ ബഹുനില അപാർട്ട്‌മെന്റിന്റെ ബാൽക്കണിയിൽനിന്നാണ് 28കാരി നിലത്തേക്ക് വീണതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ആദ്യം ആത്മഹത്യാ കേസാണ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നരഹത്യയ്ക്കും കേസെടുത്തിട്ടുണ്ടെന്ന് ബംഗളൂരു സൗത്ത് ഈസ്റ്റ് ഡി.സി.പി സി.കെ ബാബ അറിയിച്ചു.

ബംഗളൂരുവിൽ സ്വകാര്യ ഐ.ടി കമ്പനിയിൽ ജീവനക്കാരനാണ് ആദേശ്. ദുബൈയിൽ ഒരു അന്താരാഷ്ട്ര വിമാന കമ്പനിയിൽ ജീവനക്കാരിയും മോഡലുമാണ് അർച്ചന. ആറുമാസംമുൻപ് ഡേറ്റിങ് ആപ്പ് വഴിയാണ് ഇരുവരും പരിചയത്തിലാകുന്നത്. പിന്നീട് ഇവർ തമ്മിൽ പ്രണയത്തിലാകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അർച്ചന ആദേശിനെ കാണാൻ പലതവണ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ഇവർ തമ്മിൽ പലപ്പോഴും തർക്കമുണ്ടാകാറുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

സംഭവദിവസം ഇരുവരും നഗരത്തിലെ ഒരു തിയറ്ററിൽ സിനിമ കണ്ട് തിരിച്ചെത്തിയതായിരുന്നു. വീട്ടിലെത്തിയ രണ്ടുപേരും തമ്മിൽ തർക്കമുണ്ടായതായി അയൽക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. ബന്ധം വേർപ്പെടുത്താനുള്ള തീരുമാനമാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ബഹളത്തിനിടെ യുവതി ബാൽക്കണിയിൽനിന്ന് പുറത്തേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് യുവാവ് പൊലീസിനോട് വെളിപ്പെടുത്തിയത്. എന്നാൽ, ഇത്രയും ഉയരത്തിൽനിന്ന് പുറത്തേക്ക് ചാടാൻ പ്രയാസമാണെന്ന് ഡി.സി.പി ബാബ പറഞ്ഞു. യുവതിയെ ആദേശ് കൊലപ്പെടുത്തിയതു തന്നെയാണെന്നാണ് മനസിലാക്കുന്നതെന്നും പൊലീസ് അറിയിച്ചു.

Summary: Archana Dhiman, an air hostess from Himachal Pradesh, who came to Bengaluru to meet her Malayali boyfriend, falls to death from the fourth floor of the apartment. The boyfriend Adesh is in police custody

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News