എയർപോർട്ടിൽ വീൽചെയറിനായി കാത്തിരുന്നത് ഒന്നര മണിക്കൂർ; ഇന്ത്യൻ പാരാനീന്തൽ താരത്തോട് മാപ്പ് പറഞ്ഞ് എയർ ഇന്ത്യ

വിമാനത്താവളത്തിലെ സുരക്ഷാ കാരണങ്ങളാലാണ് കാലതാമസം ഉണ്ടായതെന്നും അദ്ദേഹത്തിനുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു

Update: 2022-06-07 15:04 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീൽചെയറിനായി 90 മിനിറ്റോളം കാത്തിക്കേണ്ടിവന്ന ഇന്ത്യൻ പാരാ നീന്തൽതാരത്തോട് മാപ്പ് പറഞ്ഞ് എയർ ഇന്ത്യ. പാര നീന്തൽതാരമായ മുഹമ്മദ് ഷംസ് ആലം ഷെയ്ഖിന്റെ പരാതിയിലാണ് എയർഇന്ത്യയുടെ ക്ഷമാപണം. വിമാനത്താവളത്തിലെ സുരക്ഷാ കാരണങ്ങളാലാണ് കാലതാമസം ഉണ്ടായതെന്നും അദ്ദേഹത്തിനുണ്ടായ അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു.

ഇന്ത്യൻ ഓപ്പൺ പാരാ നീന്തൽ ചാമ്പ്യൻഷിപ്പിൽ നാല് തവണ സ്വർണം നേടിയ മുഹമ്മദ് ഷംസ് ആലം ഷെയ്ഖ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചത്. അഞ്ചുമണിക്ക് വിമാനം ലാന്‍റ് ചെയ്ത ഞാന്‍ വിമാനത്താവളത്തിലെ കവാടത്തിലേക്ക തന്‍റെ വീൽചെയർ വേണമെന്ന് കാബിൻ ക്രൂവിനെ അറിയിച്ചിരുന്നുവെന്നും ഒരു മണിക്കൂർ കാത്തിരുന്നിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തനിക്ക് വാഷ്റൂമില്‍ പോകാന്‍ ഉണ്ടായിട്ടും ഒരാള്‍ പോലും സഹായിക്കാനില്ലായിരുന്നെന്നും അദ്ദേഹം കുറിച്ചു.

ഇതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ ക്ഷമാപണം. അദ്ദേഹത്തിന് എയർപോർട്ട് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ അകമ്പടിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വീൽചെയർ വരാൻ വൈകിയത് ഞങ്ങളുടെ നിയന്ത്രണത്തിനപ്പുറം മൂലമുണ്ടായ അസൗകര്യം കൊണ്ടാണ്. ഇതില്‍ ഖേദിക്കുന്നു എന്നും എയർ ഇന്ത്യ പ്രതികരിച്ചു.

തുടർന്ന് തന്റെ പോസ്റ്റിന് പിന്തുണ അറിയിച്ച ട്വിറ്റർ ഉപയോക്താക്കൾക്ക്  മുഹമ്മദ് ഷംസ് ആലം ഷെയ്ഖ് നന്ദി പറഞ്ഞ വൈകല്യമുള്ളവരെ കൈകാര്യം ചെയ്യാൻ ജീവനക്കാർ പരിശീലനം നൽകാൻ എയർ ഇന്ത്യയോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ബിഹാർ സ്വദേശിയായ മുഹമ്മദ് ഷംസ് ആലം ഷെയ്ഖ് നിരവധി ദേശീയ പാരാ-നീന്തൽ ചാമ്പ്യൻഷിപ്പിൽ നിന്നായി 15 ഓളം മെഡലുകൾ നേടിയിട്ടുണ്ട്. 2018-ലെ ഏഷ്യൻ പാരാ ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിലും മുഹമ്മദ് ഷംസ് ആലം ഷെയ്ഖുണ്ടായിരുന്നു. ലോക ചാമ്പ്യൻഷിപ്പിന് യോഗ്യത നേടുക എന്നതാണ് ഈ 35 കാരന്റെ ഇനിയുള്ള ലക്ഷ്യം.





Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News