കർണാടക ഗവർണറെ കയറ്റാതെ വിമാനം പറന്നുയര്‍ന്ന സംഭവം; സ്റ്റേഷന്‍ മാനേജരെ സസ്പെന്‍ഡ് ചെയ്ത് വിമാനക്കമ്പനി

ബെംഗളൂരു-ഹൈദരാബാദ് വിമാനമാണ് ഗവർണറെ കയറ്റാതെ പറന്നത്

Update: 2023-08-02 08:25 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: കർണാടക ഗവർണർ താവർചന്ദ് ഗെഹ്ലോട്ടിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ സ്റ്റേഷന്‍ മാനേജരെ  വിമാനക്കമ്പനിയായ എയർ ഏഷ്യ സസ്പെന്‍ഡ് ചെയ്തു. ഒരുമാസത്തേക്കാണ് സസ്പെന്‍ഷന്‍. ബെംഗളൂരു-ഹൈദരാബാദ് വിമാനമാണ് ഗവർണറെ കയറ്റാതെ പറന്നത്. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവൻ കെംപെഗൗഡ ഇന്റർനാഷണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് എയർ ഏഷ്യ അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വിമാനം പറന്നുയരുന്നതിന് 15 മുമ്പ് എത്തിയിട്ടും ഗവർണറെ കയറ്റിയില്ലെന്നാണ് പരാതി.വിമാനത്തിന്റെ ഗോവണിയിലെത്തിയിട്ടും ഗവർണറെ കയറാൻ എയർ ഏഷ്യ ജീവനക്കാർ അനുവദിച്ചില്ല. വിമാനത്തിന്റെ വാതിലടച്ചിട്ടുണ്ടെന്നായിരുന്നു ജീവനക്കാരുടെ വിശദീകരണമെന്നും ഗവർണറുടെ പ്രോട്ടോക്കോൾ ഓഫീസർ എം വേണുഗോപാൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയന്നു.ഗവർണറുടെ ലഗേജുകൾ ഇറക്കാൻ 10 മിനിറ്റ് നഷ്ടപ്പെട്ടു. ഗവർണർ അപ്പോഴും ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു, വിമാനത്തിന്റെ വാതിൽ അപ്പോഴും തുറന്നിരുന്നു. എന്നിട്ടും ഗവർണറെ വിമാനത്തിനുള്ളിൽ കയറ്റാതെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്‌തെന്നും പരാതിയിൽ പറയുന്നു. 

റായ്ച്ചൂറിലേക്ക് പോകുന്നതിന് വേണ്ടിയാണ് ഗവർണർ വിമാനത്താവളത്തിലെത്തിയത്. തുടർന്ന് മറ്റൊരു വിമാനത്തിൽ അദ്ദേഹം ഹൈദരാബാദിലെത്തുകയായിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതായി എയര്‍ ഏഷ്യ പ്രസ്താവന ഇറക്കിയിരുന്നു. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News