അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സൂര്യാതപമേറ്റ് മരണം: നരഹത്യയ്ക്ക് കേസെടുക്കണമെന്ന് അജിത് പവാര്‍

മനുഷ്യ നിര്‍മിത ദുരന്തമാണിത്. കര്‍ശന നടപടി വേണമെന്ന് അജിത് പവാര്‍

Update: 2023-04-19 03:46 GMT

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത പരിപാടിക്കിടെ ആളുകള്‍ സൂര്യാതപമേറ്റ് മരിച്ച സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ നരഹത്യാക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാര്‍. മനുഷ്യ നിര്‍മിത ദുരന്തമാണിത്. കര്‍ശന നടപടി വേണമെന്ന് അജിത് പവാര്‍ ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര ഭൂഷണ്‍ അവാര്‍ഡ് വിതരണ ചടങ്ങിനിടെ സൂര്യാതപമേറ്റ് 14 പേരാണ് മരിച്ചത്. നിരവധി പേര്‍ ചികിത്സയിലാണ്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. മരിച്ചവരുടെ ബന്ധുക്കൾക്ക് കുറഞ്ഞത് 20 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും സഹായധനം നല്‍കണം. സൗജന്യ ചികിത്സയും ഉറപ്പാക്കണമെന്ന് അജിത് പവാര്‍ ആവശ്യപ്പെട്ടു.

Advertising
Advertising

ഉച്ചയ്ക്ക് പരിപാടി നടത്തിയതിനെയും പ്രതിപക്ഷം വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാരല്ല പരിപാടിയുടെ സംഘാടകരാണ് സമയം നിശ്ചയിച്ചതെന്ന് മന്ത്രി സുധീർ മുൻഗന്തിവാർ പറഞ്ഞു. എല്ലാത്തിലും രാഷ്ട്രീയം കലര്‍ത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നവിമുബൈയിലെ ഘാർഖറിൽ അപ്പാസാഹെബ് ധർമാധികാരി എന്നറിപ്പെടുന്ന ആക്ടിവിസ്റ്റ് ദത്രാത്തേയ നാരായണന് മഹാരാഷ്ട്ര ഭൂഷൺ പുരസ്‌കാരം നൽകുന്ന ചടങ്ങിനെത്തിയവരാണ് മരിച്ചത്. നവി മുബൈയിലെ തുറസായ സ്ഥലത്ത് 38 ഡിഗ്രി ചൂടുള്ള സമയത്താണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ ആയിരക്കണക്കിന് പേര്‍ പങ്കെടുത്തിരുന്നു.

രാവിലെ 11.30ഓടെ ആരംഭിച്ച അവാർഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് ഒരു മണി വരെ നീണ്ടു. പരിപാടിയിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡേയും ഫട്‌നാവിസും പങ്കെടുത്തിരുന്നു. സംഭവത്തെ നിർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഷിൻഡെ മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരമാണ് പ്രഖ്യാപിച്ചത്. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News