മോദി അന്താരാഷ്ട്ര വേദികളിൽ ഹിന്ദിയിൽ സംസാരിക്കുന്നു; യുവത സ്വന്തം ഭാഷ ഉപയോഗിക്കണമെന്ന് അമിത് ഷാ

ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി

Update: 2021-09-15 09:06 GMT
Advertising

യുവത സ്വന്തം ഭാഷയിൽ സംവദിക്കണമെന്നും അപകർഷതാ ബോധം ഒഴിവാക്കണമെന്നും അന്താരാഷ്ട്ര വേദികളിൽ ഹിന്ദിയിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മാതൃക കാണിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിന്ദി ദിനാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഹിന്ദിയും മറ്റു ഭാഷകളും തമ്മിൽ സംഘർഷമില്ലെന്നും അവ തമ്മിൽ പരസ്പരം കൊണ്ടുംകൊടുത്തും നിലകൊണ്ടാലേ വളർച്ചയുണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വയാശ്രയത്വ വീക്ഷണത്തിന്റെ പ്രധാനഭാഗമാണ് ഭാഷ. രാജ്യത്തിന് സ്വന്തം ഭാഷകളെ മാത്രം ആശ്രയിക്കാൻ കഴിഞ്ഞാലാണ് 'ആത്മ നിർഭരത'(സ്വയാശ്രയത്വം) ഉണ്ടാകൂവെന്നും അമിത് ഷാ പറഞ്ഞു.

ഭരണഘടന നിലവിൽ വന്ന ശേഷം 1949 സെപതംബർ 14 ന് ഹിന്ദി ഔദ്യോഗിക ഭാഷയായും ദേവനാഗരി ലിപിയായും അംഗീകരിച്ചിട്ടുണ്ട്. നീണ്ട ചർച്ചകൾക്ക് ശേഷം ഭാഷകൾ തമ്മിൽ സംഘർഷമില്ലെന്ന കേന്ദ്രീകൃത ആശയത്തിന് മേലാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

2014 മുതൽ സ്വന്തം ഭാഷയിൽ സംസാരിക്കുന്ന എം.പിമാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. പുതിയ വിദ്യാഭ്യാസ നിയമം പ്രാദേശിക, ഔദ്യോഗിക ഭാഷകളിൽ അഞ്ചാം തരം വരെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസത്തിനും ഇതേ തീരുമാനം നടപ്പാക്കും. സാങ്കേതിക വിദ്യാഭ്യാസത്തിനായി എട്ടു സംസ്ഥാനങ്ങളിലായി ഹിന്ദി, തമിഴ്, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലായി 14 കോളജുകൾ തുടങ്ങുകയാണ്. പഠന ഉള്ളടക്കങ്ങൾ വിവിധ ഭാഷകളിൽ പരിഭാഷപ്പെടുത്താൻ ഉന്നത കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.

പ്രാദേശിക ഭാഷകൾ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പുതുതലമുറ അത് ഉൾക്കൊള്ളുമെന്നും അമിത് ഷാ പറഞ്ഞു.

വിദേശ ഭാഷകൾ രാജ്യത്തെ സാംസ്‌കാരിക പരമ്പര്യം പകർത്താൻ പര്യാപ്തമല്ലെന്നും പ്രാദേശിക ഭാഷകളിലെ ചരിത്രവും സംസ്‌കാരവും ഹിന്ദിയിലേക്ക് ഭാഷാന്തരം ചെയ്യണമെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യൻ ഭാഷകൾ സ്വാതന്ത്ര്യ ദിനകാലത്ത് പ്രധാന പങ്കുവഹിച്ചെന്നും ദേശീയതയെന്ന ആശയത്തെ ഔദ്യോഗിക ഭാഷയുമായി മഹാത്മാ ഗാന്ധി ബന്ധിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു, പട്ടേൽ, രാജേന്ദ്രപ്രസാദ്, കെ.എം മുൻഷി, വിനോഭ ഭാവെ എന്നിവർ ഇന്ത്യൻ ഭാഷകളെ ശക്തിപ്പെടുത്താനായി പ്രയത്നിച്ചുവെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News