ജയ്പ്പൂർ: ഫലസ്തീനെ അനുകൂലിച്ചും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിനെതിരെയും പോസ്റ്ററുകൾ പതിച്ച രണ്ട് ബ്രിട്ടീഷ് പൗരന്മാരാട് ഇന്ത്യ വിടാൻ നിർദേശം. രാജസ്ഥാനിലെ പുഷ്കറിൽ പോസ്റ്റർ ഒട്ടിച്ച വിനോദസഞ്ചാരികളോടാണ് ഇന്ത്യയിൽ നിന്ന് പോവണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്. രാജസ്ഥാൻ പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റി (സിഐഡി)ന്റേതാണ് നടപടി.
'ഫലസ്തീനെ സ്വതന്ത്രമാക്കുക, ഇസ്രായേലിനെ ബഹിഷ്കരിക്കുക' എന്നീ മുദ്രാവാക്യങ്ങളടക്കം എഴുതിയ പോസ്റ്ററുകളാണ് ഇവർ വിനോദസഞ്ചാര കേന്ദ്രമായ പുഷ്കറിൽ ഒട്ടിച്ചത്. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയവരായിരുന്നു ഇരുവരും. രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിലക്കുന്ന വിസ വ്യവസ്ഥകളുടെ ലംഘനമാണ് ഇവരുടെ പ്രവൃത്തിയെന്നാണ് സിഐഡി ആരോപണം.
ഇന്ത്യയിൽ താമസിക്കുമ്പോൾ മറ്റ് രാജ്യങ്ങളോടുള്ള അനാദരവ് കാണിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് വിസാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് (സിഐഡി) രാജേഷ് മീണ പറഞ്ഞു. 2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ടിലെ വ്യവസ്ഥകൾ പ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നെതെന്നും ഇരുവരോടും രാജ്യം വിടാനാണ് നിർദേശിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലികൾ ഉൾപ്പെടെയുള്ള വിദേശികൾ പതിവായി സന്ദർശിക്കുന്ന ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് പുഷ്കർ. പുഷ്കറിൽ കണ്ട പോസ്റ്ററുകൾ നീക്കം ചെയ്ത പൊലീസ്, മറ്റിടങ്ങളിലും ഇത്തരം പോസ്റ്ററുകൾ പത്തിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്തു.
ഗസ്സയിലെ വംശഹത്യയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധമാണ് ഇസ്രായേലിനെതിരെ ഉയരുന്നത്. 2023 ഒക്ടോബർ ഏഴിന് ശേഷമാരംഭിച്ച വംശഹത്യയിൽ ഇതുവരെ 71,769 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു ശേഷം മാത്രം 506 പേരെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ടവരിൽ പകുതിയിലേറെയും സ്ത്രീകളും കുട്ടികളുമാണ്. ഇവരെ കൂടാതെ, തങ്ങളുടെ ക്രൂരതകൾ പുറംലോകത്തെത്തിച്ചിരുന്ന 200 മാധ്യമപ്രവർത്തകരേയും ഗസ്സയിലെ ആരോഗ്യമേഖലയിൽ സേവനം ചെയ്തിരുന്ന 1000ലേറെ ആരോഗ്യപ്രവർത്തകരേയും ഇസ്രായേൽ കൊലപ്പെടുത്തി.
ഗസ്സയിൽ അന്താരാഷ്ട്ര നിയമങ്ങളെയും യുദ്ധനിയമങ്ങളും കാറ്റിൽപ്പറത്തി കൂട്ടക്കൊല തുടരുന്ന ഇസ്രായേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐസിസി)യിൽ വംശഹത്യ കേസ് നിലനിൽക്കുന്നുണ്ട്. വംശഹത്യയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ ഐസിസി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു.