250 രൂപക്ക് സങ്കടം കേള്‍ക്കും, വലിയ സങ്കടങ്ങള്‍ക്ക് 500, ഒരുമിച്ച് കരയാന്‍ 1000; വൈറലായി മുംബൈ സ്വദേശിയുടെ ബിസിനസ് ഐഡിയ
സേവനങ്ങളും അതിൻ്റെ ചാര്‍ജും വിശദീകരിച്ചുള്ള ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വൈറലായി
മുംബൈ: നിങ്ങള്‍ക്ക് എന്ത് പ്രയാസമുണ്ടെങ്കിലും തുറന്ന് പറയാം. എല്ലാ സങ്കടങ്ങളും കേള്‍ക്കും. കരയണമെന്നുണ്ടെങ്കില്‍ ഒപ്പം ഇരുന്ന് കരയുകയും ചെയ്യും. പക്ഷേ, ഈ 'സര്‍വീസിന്' ചാര്‍ജുണ്ട് എന്ന് മാത്രം. മുംബൈയിലാണ് വ്യത്യസ്തമായ ബിസിനസ് ഐഡിയയുമായി ഒരാള്‍ രംഗത്തെത്തിയത്. തന്റെ സേവനങ്ങളും അതിന്റെ ചാര്‍ജും വിശദീകരിച്ചുള്ള ബോര്‍ഡ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.
പൃഥ്വിരാജ് ബോറ എന്നയാളാണ് വ്യത്യസ്തമായ ആശയവുമായി രംഗത്തെത്തിയത്. മുംബൈയിലെ ബീച്ചുകളിലാണ് ഇയാള്‍ തന്റെ സേവനം ആവശ്യമുള്ളവരെ തേടിയെത്തുന്നത്. ചെറിയ സങ്കടങ്ങളും പ്രയാസങ്ങളും കേള്‍ക്കാനാണെങ്കില്‍ 250 രൂപയാണ് ഫീസായി നല്‍കേണ്ടത്. വലിയ സങ്കടങ്ങള്‍ കേള്‍ക്കാനാണെങ്കില്‍ 500 രൂപ നല്‍കണം. സങ്കടങ്ങള്‍ പറഞ്ഞ് കരയുമ്പോള്‍ ഒപ്പം കരയാന്‍ 1000 രൂപയാണ് ചാര്‍ജ്. നിരവധി ആളുകള്‍ ഈ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നാണ് ഇയാള്‍ പറഞ്ഞത്.
ആര്‍ക്കും ആരെയും കേള്‍ക്കാന്‍ സമയമില്ലാത്ത തിരക്കുപിടിച്ച ഈ ലോകത്ത് ഇത്തരം സേവനങ്ങള്‍ ആവശ്യമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചൂണ്ടിക്കാട്ടുന്നത്. ആളുകള്‍ക്ക് അത്യാവശ്യമായ മാനസിക പിന്തുണയെ കുറിച്ചും ചര്‍ച്ചകള്‍ ഉയര്‍ന്നു.