അധ്യാപക നിയമനം റദ്ദാക്കിയതിന് പിന്നാലെ ബംഗാൾ സർക്കാർ സുപ്രിംകോടതിയിലേക്ക്.

മതിയായ തെളിവുകളില്ലാതെയാണ് ഉത്തരവ് റദ്ദാക്കിയതെന്ന് ആരോപണം

Update: 2024-04-24 11:26 GMT
Advertising

കൊൽക്കത്ത: അധ്യാപകരുടെയും ജീവനക്കാരുടെയും നിയമനം കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയതിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. പശ്ചിമ ബംഗാൾ സർക്കാർ സ്പോൺസേഡ്, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള 2016ൽ നടന്ന സംസ്ഥാന തല സെലക്ഷൻ റിക്രൂട്ട്മെന്റിലൂടെ നടത്തിയ എല്ലാ നിയമനങ്ങളും റദ്ദാക്കാൻ കൊൽക്കത്ത ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഈ നിയമനങ്ങൾ അസാധുവാണെന്നും ഹൈക്കോടതി പ്രഖ്യാപിച്ചു.

24,000 അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനമാണ് കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയത്. മതിയായ തെളിവുകളില്ലാതെ വാക്കാലുള്ള നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നിയമനങ്ങൾ റദ്ദാക്കിയതെന്ന് ബംഗാൾ സർക്കാർ ഹരജിയിൽ ആരോപിച്ചു.

'കുട്ടികളുടെ സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസ നിയമപ്രകാരം പ്രാഥമിക തലത്തിൽ 40:1 എന്ന വിദ്യാർത്ഥി-അധ്യാപക അനുപാതം നിലനിർത്താൻ സർക്കാർ ബാധ്യസ്ഥരാണ്. അതേ അനുപാതം സെക്കൻഡറി തലത്തിലും സംസ്ഥാനം നിലനിർത്തുന്നുണ്ട്. നിലവിലെ വിദ്യാഭ്യാസ സമ്പ്രദായം കൈകാര്യം ചെയ്യാനോ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാനോ മതിയായ സമയം നൽകാതെയാണ് ഹൈക്കോടതി മുഴുവൻ നിയമന പ്രക്രിയയും റദ്ദാക്കിയത്.' സംസ്ഥാന സർക്കാർ ആരോപിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പു ഫലം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കകം പുതിയ നിയമന പ്രക്രിയ ആരംഭിക്കണമെന്ന കോടതിയുടെ നിർദേശത്തെയും ഹരജിയിൽ ബംഗാൾ സർക്കാർ ചോദ്യം ചെയ്യുന്നുണ്ട്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News