Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
Photo| Special Arrangement
ന്യൂഡൽഹി: ബിഹാറിൽ ആശങ്കകൾ ഒഴിഞ്ഞ് മഹാസഖ്യം. ഇടഞ്ഞുനിന്ന വിഐപി പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനിയെ അനുനയിപ്പിച്ചു. ഗൗര-ബൗറാം സീറ്റിൽ മുകേഷ് മത്സരിക്കില്ല എന്ന് പ്രഖ്യാപിച്ചു. എൻഡിഎയുടെ പ്രചാരണത്തിനായി കൂടുതൽ നേതാക്കൾ ഇന്ന് ബീഹാറിലേക്ക് എത്തും.
ആദ്യഘട്ട വോട്ടെടുപ്പിന്റെ പത്രിക സമർപ്പണത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് മഹാസഖ്യത്തിലെ ആശങ്കകൾ ഒഴിഞ്ഞത്. ദർഭംഗയിലെ ഗൗര-ബൗറാം നിയമസഭാ സീറ്റിൽ മത്സരിക്കാൻ തീരുമാനിച്ചിരുന്ന വികാസ്ശീല്‍ ഇൻസാൻ പാർട്ടി അധ്യക്ഷൻ മുകേഷ് സഹാനി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചു. 15 സീറ്റുകൾ വരെ വേണമെന്ന് ആവശ്യപ്പെട്ട് വിഐപിയെ അനുനയിപ്പിക്കാൻ ആയതാണ് മഹാസഖ്യത്തിന്റെ പ്രതിസന്ധി ഒഴിയാൻ കാരണം.
അതേസമയം ഉപ മുഖ്യമന്ത്രി സ്ഥാനമാണ് വിഐപി ലക്ഷ്യമിടുന്നത്. കോൺഗ്രസിന്റെ ആദ്യ പട്ടികയിൽ അഞ്ച് വനിതാ സ്ഥാനാർഥികൾ ഉൾപ്പെട്ടിട്ടുണ്ട്. 121 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിൽ 1250 സ്ഥാനാർഥികളാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. ദർഭംഗയിൽ നിന്ന് 112 പത്രിക ലഭിച്ചിട്ടുണ്ട്. നടൻ ഖേസരി ലാൽ യാദവും ഗായിക മൈഥിലി ഠാക്കൂറും ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിച്ചു.
സീറ്റ് വിഭജനം പൂർത്തിയാക്കി മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച എൻഡിഎ നേതൃത്വം പ്രചാരണ രംഗത്ത് മുന്നേറുകയാണ്. അമിത്ഷായ്ക്ക് പിന്നാലെ കൂടുതൽ താരപ്രചാരകരെ കളത്തിൽ ഇറക്കി പ്രചാരണരംഗം കൊഴുപ്പിക്കുകയാണ് ബിജെപി.