ഇൻഡിഗോ ചതിച്ചാശാനേ..; വിവാഹസൽക്കാരത്തിൽ ഓൺലൈനായി പങ്കെടുത്ത് വധൂവരൻമാർ
വരനും വധുവിനും പകരം വേദിയിൽ ഇരുന്നത് വധുവിന്റെ അച്ഛനും അമ്മയും
ബംഗളുരു: ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്ത് പലരീതിയിലാണ് ആളുകളെ ബാധിച്ചത്. നവവധുവിനും വരനും അവരുടെ വിവാഹസൽകാരത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. വിമാനങ്ങൾ റദ്ദാക്കിയതോടെ വിവാഹസൽക്കാര വേദിയിൽ എത്താൻ സാധിക്കാതിരുന്ന വരനും വധുവും വിഡിയോ കോൺഫറൻസ് വഴി പങ്കെടുക്കുകയായിരുന്നു.
ബംഗളുരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ ഹുബ്ബള്ളി സ്വദേശിനി മേഘക്ഷീർ സാഗറും ഒഡീഷയിലെ ഭുവനേശ്വർ സ്വദേശിയായ സംഗമ ദാസും നവംബർ 23 നാണ് ഭുവനേശ്വറിൽ വെച്ച് വിവാഹിതരായത്. വധുവായ മേഘയുടെ നാട്ടിൽ ഡിസംബർ മൂന്നിന് വിവാഹ സൽക്കാരം ഒരുക്കിയിരുന്നു. എന്നാൽ, പെട്ടെന്ന് ഇൻഡിഗോ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്തതോടെ ഇവർക്ക് ഭുവനേശ്വറിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് തിരിച്ചെത്താൻ സാധിക്കാതായി. 'ഭുവനേശ്വറിൽ നിന്ന് യാത്രതിരിക്കേണ്ട ദിവസം പുലർച്ചെ നാലുമണിക്കാണ് വിമാനങ്ങൾ റദ്ദ് ചെയ്ത അറിയിപ്പ് ലഭിക്കുന്നത്. അതോടെ ഇരുവർക്കും വിവാഹസൽക്കാര വേദിയിൽ നേരിട്ടെത്താൻ കഴിയാതെയായി. അതിഥികളെയെല്ലാം ക്ഷണിച്ച ശേഷം അവസാന നിമിഷം സൽക്കാരം ഒഴിവാക്കേണ്ട എന്ന കരുതിയാണ് വിവാഹസൽക്കാരം നടത്തിയ'തെന്ന് വധുവിന്റെ അമ്മ പറഞ്ഞു.
ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതിനാൽ വിവാഹസൽക്കാരം ഒഴിവേക്കണ്ടതില്ല എന്ന നിലപാടിലായിരുന്നു മറ്റ് ബന്ധുക്കളും.വേദിയിലും വരനും വധുവിനും പകരം ഇരുന്നത് വധുവിൻ്റെ മാതാ-പിതാക്കളാണ് ഇരുന്നിരുന്നത്. വരനും വധുവും വിഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു. ഇരുവരും അതിഥികളെ വിഡിയോ കോൺഫറൻസിൽ അഭിവാദ്യം ചെയ്യുകയും ചെയ്തു.