'നമുക്ക് അഞ്ച് തലസ്ഥാനങ്ങള്‍ ആയാല്ലോ?' നിര്‍ദേശവുമായി അസം മുഖ്യമന്ത്രി

ഓരോ സോണിനും ഒരു തലസ്ഥാനം എന്ന തോതില്‍ രാജ്യത്തിന് അഞ്ച് തലസ്ഥാനങ്ങള്‍ ആവാമെന്നാണ് അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം.

Update: 2022-08-29 11:55 GMT

പ്രാദേശിക അസമത്വം അവസാനിപ്പിക്കാന്‍ രാജ്യത്തിന് അഞ്ച് തലസ്ഥാനം എന്ന നിര്‍ദേശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഓരോ സോണിനും ഒരു തലസ്ഥാനം എന്ന തോതില്‍ രാജ്യത്തിന് അഞ്ച് തലസ്ഥാനങ്ങള്‍ ആവാമെന്നാണ് അസം മുഖ്യമന്ത്രിയുടെ നിര്‍ദേശം.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളുമായുള്ള വാഗ്വാദം തുടരുന്നതിനിടെയാണ് ഹിമന്ത ബിശ്വ ശര്‍മയുടെ പുതിയ നിര്‍ദേശം- "മറ്റ് സംസ്ഥാനങ്ങളെ പരിഹസിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ദരിദ്ര സംസ്ഥാനങ്ങളെ പരിഹസിക്കരുതെന്നാണ് എന്‍റെ നിലപാട്. അസമത്വമെന്ന രോഗം ഭേദമാക്കാൻ നമ്മൾ പ്രവർത്തിക്കണം എന്നാണ് എന്റെ അഭിപ്രായം. നമുക്ക് അഞ്ച് തലസ്ഥാനങ്ങള്‍ സാധ്യമല്ലേ? ഓരോ സോണിലും ഒന്ന്?"

Advertising
Advertising

ഡൽഹി പോലുള്ള സർക്കാരുകൾക്കുള്ള സമ്പത്ത് വടക്ക് കിഴക്കൻ സംസ്ഥാനങ്ങള്‍ക്ക് ഇല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുഗ്രഹത്തോടെ ആരോഗ്യം, വിദ്യാഭ്യാസം, ആശയവിനിമയം തുടങ്ങിയ മേഖലകളില്‍ ഇപ്പോള്‍ തങ്ങള്‍ ചെയ്യുന്നത് കഴിഞ്ഞ 75 വർഷത്തിനിടയിൽ കേട്ടുകേൾവി പോലുമില്ലാത്ത കാര്യങ്ങളാണെന്നും അസം മുഖ്യന്ത്രി ട്വീറ്റ് ചെയ്തു.

നോർത്ത് ഈസ്റ്റിനെ മുഖ്യധാരയിലെത്തിക്കുന്ന പ്രക്രിയ 2014ൽ ആരംഭിച്ചെന്നും അതിനുശേഷം ഈ മേഖല അതീവ വേഗതയിൽ പുരോഗമിക്കുകയാണെന്നും ഹിമന്ത ബിശ്വ ശര്‍മ അവകാശപ്പെട്ടു- "ഏഴു പതിറ്റാണ്ടു കാലത്തെ അവഗണനയ്ക്ക് ശേഷം, 2014ൽ പ്രധാനമന്ത്രി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ മുഖ്യധാരാ പ്രക്രിയ ആരംഭിച്ചു. നോർത്ത് ഈസ്റ്റിന് സഹതാപവും പരിഹാസവും ആവശ്യമില്ല, ബഹുമാനവും വിഭവങ്ങളും പുനരുജ്ജീവനവുമാണ് ഞങ്ങള്‍ക്ക് ആവശ്യം".

ഡല്‍ഹി മുഖ്യമന്ത്രിയും അസം മുഖ്യമന്ത്രിയും തമ്മിലെ വാക്പോര് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചിലത് അടച്ചുപൂട്ടാനുള്ള അസം സര്‍ക്കാരിന്‍റെ തീരുമാനത്തിന് പിന്നാലെയാണ് തുടങ്ങിയത്. താന്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലം മുതൽ അസം സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ കുറിച്ച് കെജ്‍രുവാളിന് ഒന്നും അറിയില്ലെന്ന് ഹിമന്ത ബിശ്വ ശര്‍മ തിരിച്ചടിച്ചു.



Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News