ന്യൂഡൽഹി: കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന ഇൻഡോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് സന്ദർശനം. ഇന്ത്യക്കു പുറമേ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
പ്രധാനമന്ത്രി എന്ന നിലയിൽ ഇന്ത്യയിലേക്കുള്ള കാർണിയുടെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്.
കാർണി ആദ്യം മുംബൈ സന്ദർശിക്കുമെന്നും തുടർന്ന് ഡൽഹിയിലേക്ക് പോകുമെന്നും അവിടെവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയായി കൂടിക്കാഴ്ച നടത്തുമെന്നും കനേഡിയൻ സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വ്യാപാരം, ഊർജം, സാങ്കേതികവിദ്യ, നിർമ്മിതബുദ്ധി, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ പങ്കാളിത്തങ്ങൾ സ്ഥാപിക്കുന്നത് അടക്കം ചർച്ച ചെയ്യും. ഈ മേഖലകളിൽ അഭിലഷണീയമായ പുതിയ പങ്കാളിത്തങ്ങളിലൂടെ കാനഡ-ഇന്ത്യ ബന്ധം ഉയർത്തുന്നതിലും വികസിപ്പിക്കുന്നതിലും നേതാക്കൾ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2024ൽ കാനഡയുടെ ഏഴാമത്തെ വലിയ ചരക്ക് സേവന വ്യാപാര പങ്കാളിയായിരുന്നു ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഏകദേശം 31 ബില്യൺ ഡോളറാണെന്ന് കനേഡിയൻ സർക്കാർ അറിയിച്ചു.
ഇന്ത്യയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം സിഡ്‌നിയും കാൻബറയും സന്ദർശിക്കും. പ്രതിരോധം, സമുദ്ര സുരക്ഷ, നിർണ്ണായക ധാതുക്കൾ എന്നിവയിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസുമായി ചർച്ചകൾ നടത്തും.