'ക്രിസ്ത്യാനികൾ ഹിന്ദുക്കളല്ല , ഇന്ത്യ ഹിന്ദു രാഷ്ട്രമല്ല'; മോഹൻ ഭഗവതിനെ കന്യാകുമാരിയിലെ ക്രിസ്ത്യൻ വിരുദ്ധ കലാപം ഓർമിപ്പിച്ച് സിബിസിഐ
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന പ്രസ്താവനയെ സിബിസിഐ നിരാകരിക്കുന്നു
ഡൽഹി: ഇന്ത്യയിൽ ആരും അഹിന്ദുക്കളല്ലെന്നും അറിഞ്ഞോ അറിയാതെയോ ഭാരതീയ സംസ്കാരം പിന്തുടരുന്നവരാണെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹൻ ഭഗവതിന്‍റെ പ്രസ്താവന തള്ളി കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ). ഇന്ത്യൻ ക്രിസ്ത്യാനികൾ അഭിമാനമുള്ള ഇന്ത്യാക്കാരാണെന്നും പക്ഷെ ഹിന്ദുക്കളല്ലെന്നും ഇന്ത്യക്ക് പകരം ഹിന്ദ്, ഹിന്ദുസ്ഥാന്‍ എന്നീ വാക്കുകള്‍ ഉപയോഗിക്കണമെന്ന ഹരജി മുമ്പ് സുപ്രിംകോടതി തന്നെ തള്ളിയതാണെന്നും ബിഷപ്പ് മാര്‍ ആൻഡ്രൂസ് താഴത്ത് പ്രസിഡന്‍റായ സിബിസിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
''ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്ന പ്രസ്താവനയെ സിബിസിഐ നിരാകരിക്കുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി മാറ്റാനുള്ള അത്തരം എല്ലാ നീചശ്രമങ്ങളെയും ഞങ്ങൾ നിരാകരിക്കുന്നു. ഇന്ത്യ എപ്പോഴും ഒരു 'പരമാധികാര സോഷ്യലിസ്റ്റ് മതേതര ജനാധിപത്യ റിപ്പബ്ലിക്' ആയി തുടരും. ഇന്ത്യയുടെ നിലവിലെ ഭരണഘടനാ സ്വഭാവം സംരക്ഷിക്കുന്നതിന് എല്ലാ ഭരണഘടനാ നടപടികളും സ്വീകരിക്കാൻ എല്ലാ ഇന്ത്യക്കാരും പ്രത്യേകിച്ച് എല്ലാ ക്രിസ്ത്യാനികളും സിബിസിഐ ആവശ്യപ്പെടുന്നു'' പ്രസ്താവനയിൽ പറയുന്നു. ഒപ്പം കന്യാകുമാരിയിലെ ക്രിസ്ത്യൻ വിരുദ്ധ കലാപത്തെക്കുറിച്ചും സിബിസിഐ ഓര്‍മിപ്പിച്ചു. 1982-ൽ കന്യാകുമാരിയിൽ ക്രിസ്ത്യാനികൾക്കെതിരായ വർഗീയ അക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ രൂപീകരിച്ച ജസ്റ്റിസ് വേണുഗോപാൽ കമ്മീഷൻ റിപ്പോര്‍ട്ടിൽ ആര്‍എസ്എസിന്‍റെ ചരിത്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്.
'ആർഎസ്എസ് തീവ്രവാദപരവും ആക്രമണാത്മകവുമായ മനോഭാവം സ്വീകരിക്കുകയും ന്യൂനപക്ഷങ്ങൾക്കെതിരായ ഹിന്ദുക്കളുടെ അവകാശങ്ങളുടെ വക്താവായി സ്വയം നിലകൊള്ളുകയും ചെയ്യുന്നു. ന്യൂനപക്ഷങ്ങളെ പാഠം പഠിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം.
വർഗീയ അക്രമം പ്രകോപിപ്പിക്കുന്നതിനുള്ള ആർഎസ്എസ് രീതിശാസ്ത്രം ഇപ്രകാരമാണ്...
എ) ക്രിസ്ത്യാനികൾ ഈ രാജ്യത്തെ വിശ്വസ്തരായ പൗരന്മാരല്ല എന്ന പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തിൽ വർഗീയ വികാരങ്ങൾ ഉണർത്തുക
ബി) ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വർധിക്കുകയും ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയും ചെയ്യുന്നുവെന്ന സമർത്ഥമായ പ്രചാരണത്തിലൂടെ ഭൂരിപക്ഷ സമൂഹത്തിൽ ഭയം സൃഷ്ടിക്കുക
സി) ഭരണത്തിലേക്ക് നുഴഞ്ഞുകയറുകയും വർഗീയ മനോഭാവങ്ങൾ സ്വീകരിച്ച് വികസിപ്പിച്ചെടുക്കുന്നതിലൂടെ സിവിൽ, പൊലീസ് സർവീസുകളിലെ അംഗങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുക
ഡി) ഭൂരിപക്ഷ സമുദായത്തിലെ യുവാക്കളെ കഠാര, വാളുകൾ, കുന്തങ്ങൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ പരിശീലിപ്പിക്കുക
ഇ) ഏതൊരു നിസ്സാര സംഭവത്തിനും വർഗീയ നിറം നൽകി വർഗീയ വിഭജനമുണ്ടാക്കുന്നതിനും വർഗീയ വികാരങ്ങൾ ആളിക്കത്തിക്കുന്നതിനുമായി കിംവദന്തികൾ പ്രചരിപ്പിക്കുന്നു.
ആര്‍എസ്എസുമായി ബന്ധപ്പെട്ട പാഞ്ചജന്യയുടെ 2024 ആഗസ്റ്റ് ലക്കം ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. 'ജാതിയുടെ രൂപത്തില്‍, ഇന്ത്യന്‍ സമൂഹം ലളിതമായ ഒരു കാര്യം മനസ്സിലാക്കി - ഒരാളുടെ ജാതിയെ ഒറ്റിക്കൊടുക്കുന്നത് രാഷ്ട്രവഞ്ചനയാണ്'. മനുസ്മൃതിയിലെ 1.91 പ്രകാരം 'മറ്റ് മൂന്ന് സാമൂഹിക വ്യവസ്ഥകളെ മനസ്സില്ലാമനസ്സോടെ സേവിക്കുക' എന്ന ഒരേയൊരു പ്രവൃത്തി മാത്രമേ ഭഗവാന്‍ ശൂദ്രര്‍ക്ക് നിയമിച്ചിട്ടുള്ളൂ'. ജാതി ഉന്മൂലനം ചെയ്യേണ്ടതില്ലെന്ന മോഹന്‍ ഭഗ്‌വതിന്റെ പ്രസ്താവന ഭഗവതിന്‍റെ ഉദ്ദേശ്യങ്ങളുടെ വ്യക്തമായ സൂചനയാണ്. ഇതില്‍ ഇന്ത്യന്‍ ജനതയ്ക്ക് അവരുടേതായ കാഴ്ചപ്പാടുകള്‍ ആകാം. എന്നിരുന്നാലും കരാര്‍ തൊഴില്‍ സമ്പ്രദായത്തിന്‍റെ നഗ്‌നമായ ദുരുപയോഗം, ചൂഷണാത്മകമായ ജോലി സമയം എന്നിവ വഴി സാമ്പത്തിക അസമത്വത്തെ സ്വാതന്ത്യത്തിന് മുമ്പുള്ള നിലവാരത്തിലേക്ക് താഴ്ത്തുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ സ്വാതന്ത്ര്യസമരത്തിനും അതിന്‍റെ തുടര്‍ച്ചയായ രാഷ്ട്രനിര്‍മാണത്തിനും ഗണ്യമായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്, അത് തുടരുമെന്നും പ്രസ്താവനയിൽ പറയുന്നു.
1982 മാർച്ചിൽ, മൊണ്ടൈക്കാട് ക്ഷേത്രോത്സവ സമയത്ത് ക്രിസ്ത്യൻ മത്സ്യത്തൊഴിലാളികളും ഹിന്ദുക്കളും തമ്മിൽ ഉണ്ടായ മതപരമായ സംഘർഷത്തെത്തുടർന്നുണ്ടായ പൊലീസ് വെടിവെപ്പിൽ ആറ് മത്സ്യത്തൊഴിലാളികൾ മരിക്കുകയും 25 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മതത്തിന്‍റെ പേരിലുള്ള അക്രമം കന്യാകുമാരി ജില്ലയുടെ മുഖച്ഛായയെ വികൃതമാക്കുകയും തമിഴ്‌നാടിനെ മുഴുവൻ ഞെട്ടിക്കുകയും ചെയ്തിരുന്നു.