പോപുലര്‍ ഫ്രണ്ടിന് അഞ്ചു വര്‍ഷത്തേക്ക് നിരോധനം

സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി

Update: 2022-09-28 02:25 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ദേശീയ സംഘടനയായ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. നിയമവിരുദ്ധ സംഘടനയായി കേന്ദ്രം പ്രഖ്യാപിച്ചു. അഞ്ചു വര്‍ഷത്തെക്കാണ് നിരോധനം. പി.എഫ്.ഐക്കും അനുബന്ധ സംഘടനകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംഘടന രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. യുഎപിഎ വകുപ്പ് 3 പ്രകാരമാണ് നിരോധനം. സംഘടനയിൽ പ്രവർത്തിക്കുന്നത് 2 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. 


 കാമ്പസ് ഫ്രണ്ട്,റിഹാബ് ഇന്ത്യാ ഫൗണ്ടേഷൻ,ഓൾ ഇന്ത്യാ ഇമാംമ്സ് കൗൺസിൽ,നാഷണൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്സ് ഓർഗനൈസെഷൻ,നാഷണൽ വുമൺസ് ഫ്രണ്ട്,ജൂനിയർ ഫ്രണ്ട് എന്നീ അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. യുപി,കർണാടക,ഗുജറാത്ത്‌ സംസ്ഥാനങ്ങളുടെ ശിപാർശ കൂടി കണക്കിലെടുത്താണ് നിരോധനം. രാഷ്ട്രീയ കൊലപാതകങ്ങൾ കൂടി നിരോധനത്തിന് കാരണമായെന്നു കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. പി.എഫ്.ഐയ്ക്ക് ഐ.എസ്,ജമാഅത്ത് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. 

Advertising
Advertising

കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തുടനീളം പി.എഫ്.ഐ കേന്ദ്രങ്ങളിലും നേതാക്കന്‍മാരുടെ വീടുകളിലും എന്‍.ഐ.എയുടെയും ഇ.ഡിയുടെയും നേതൃത്വത്തില്‍ വന്‍ റെയ്ഡ് നടന്നിരുന്നു. 15 സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. റെയ്ഡിന് പിന്നാലെ ദേശീയ നേതാക്കളടക്കം 106 പേരെയാണ് അറസ്റ്റ് ചെയ്തത്. 

എട്ട് സംസ്ഥാനങ്ങളിലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളിലും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. 78 പേർ അറസ്റ്റിൽ. ഡൽഹി, അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക അടക്കമുള്ള സംസ്ഥാനങ്ങളിലെ കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. 'ഓപറേഷൻ ഒക്ടോപസ്' എന്ന് പേരിട്ട റെയ്ഡിൽ അതാത് സംസ്ഥാനങ്ങളിലെ പൊലീസ് ആണ് പരിശോധന നടത്തിയത്. കർണാടകയിൽ 45 പേരെയും മഹാരാഷ്ട്രയിൽ 12 പേരെയും അസമിൽ 21 പേരെയും ഡൽഹിയിൽ നാലു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അസമിലെ നഗർബേരയിൽ നിന്നാണ് നാലു പേരെ അറസ്റ്റ് ചെയ്തത്. പോപുലർ ഫ്രണ്ട് നേതാക്കളും പ്രവർത്തകരും തീവ്രവാദ പ്രവർത്തനത്തിന് പണമിറക്കിയെന്നും ആയുധ പരിശീലനം നടത്തിയെന്നും നിരോധിത സംഘടനകളിൽ ചേരുന്നതിന് ആളുകളെ തീവ്രവാദിയാക്കിയെന്നുമാണ് എൻ.ഐ.എയുടെ ആരോപണം.

സംഘടനയെ നിരോധിക്കണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ദേശീയ സംസ്ഥാന നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് കേരളത്തില്‍ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലും നടത്തിയിരുന്നു. പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ നടപടി ആരംഭിച്ചതായി കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 

അതേസമയം ഇന്നലെ നടത്തിയ റെയ്ഡിനിടെ അറസ്റ്റ് ചെയ്ത പോപുലർ ഫ്രണ്ട് പ്രവർത്തകരെ ഡൽഹി പൊലീസ് എൻ.ഐ.എയ്ക്ക് കൈമാറും. എൻ.ഐ.എ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് മറ്റ് സംസ്ഥാനങ്ങൾക്ക് ഒപ്പം ഡൽഹിയിലും പി.എഫ്.ഐ കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തിയത്.

എസ്.ഡി.പി.എ ഡൽഹി സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷാഹിൻ കൗസർ അടക്കമുള്ളവരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഷഹീൻബാഗ് ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പോപുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനാൽ വരും ദിവസങ്ങളിലും പരിശോധന തുടർന്നേക്കാം. അതേസമയം നേതാക്കളെ അറസ്റ്റ് ചെയ്തത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത് എന്ന് പോപുലർ ഫ്രണ്ട് ആരോപിച്ചു. പാർട്ടി ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും നടത്തിയ പരിശോധനയിൽ ഒന്നും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോപുലർ ഫ്രണ്ട് ആരോപിച്ചു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News