ട്രൈബ്യൂണൽ പരിഷ്കരണ നിയമം; തന്നെ ഒഴിവാക്കാൻ കേന്ദ്രം തന്ത്രങ്ങൾ പയറ്റുന്നുവെന്ന് ചീഫ് ജസ്റ്റിസ്

കേന്ദ്ര സർക്കാർ ഇത്തരമൊരു തന്ത്രം സ്വീകരിക്കുമെന്നും കോടതിയുമായി ഇത്തരമൊരു കളി കളിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല

Update: 2025-11-04 09:05 GMT
Editor : Jaisy Thomas | By : Web Desk

ജസ്റ്റിസ് ബി.ആർ ഗവായി Photo| NDTV

ഡൽഹി: വിവിധ ട്രൈബ്യൂണലുകളിലെ അധ്യക്ഷന്മാർക്കും അംഗങ്ങൾക്കും ഏകീകൃത സേവന വ്യവസ്ഥകൾ നിർദേശിക്കുന്ന ട്രിബ്യൂണൽ പരിഷ്കരണ നിയമത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹരജികൾ അഞ്ചംഗ  ബെഞ്ചിന് വിടാൻ ആവശ്യപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രിം കോടതി. നിലവിലെ രണ്ടംഗ ബെഞ്ച് ഹരജിക്കാരുടെ വാദം ദീർഘമായി കേട്ടതിനുശേഷം സമർപ്പിച്ച അപേക്ഷയുടെ സമയത്തെ ചോദ്യം ചെയ്ത കോടതി ബെഞ്ചിനെ ഒഴിവാക്കാനുള്ള തന്ത്രമാണോ എന്ന് ചോദിച്ചു. 2021 ലെ ട്രൈബ്യൂണൽസ് റിഫോംസ് ആക്ടിന്‍റെ സാധുതയെക്കുറിച്ചുള്ള മദ്രാസ് ബാർ അസോസിയേഷന്‍റെ കേസ് പരിഗണിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിയും ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ഉൾപ്പെട്ട ബെഞ്ച്.

Advertising
Advertising

കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, നിലവിലുള്ള ബെഞ്ചിനു പകരം അഞ്ച് ജഡ്ജിമാരടങ്ങുന്ന ബെഞ്ചിന് ഈ വിഷയം റഫർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് ബെഞ്ചിനെ അറിയിച്ചു. ഹരജിക്കാരുടെ വാദങ്ങൾ പൂർത്തിയാക്കിയ ശേഷം കേന്ദ്രം ഈ അഭ്യർഥന നടത്തിയത് ഞെട്ടിപ്പിക്കുന്നതാണെന്നും പറഞ്ഞു. അടുത്ത വാദം കേൾക്കുന്നതിന് തൊട്ടുമുമ്പ്, അർദ്ധരാത്രിയിൽ കേന്ദ്ര സർക്കാർ ഈ പുതിയ അപേക്ഷ സമർപ്പിച്ചപ്പോൾ കോടതി അതൃപ്തി പ്രകടിപ്പിച്ചു.

"കേന്ദ്ര സർക്കാർ ഇത്തരമൊരു തന്ത്രം സ്വീകരിക്കുമെന്നും കോടതിയോട് ഇത്തരമൊരു കളി കളിക്കുമെന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.  വാദങ്ങൾ പൂർത്തിയാക്കിയ ശേഷം സർക്കാർ ഇപ്പോൾ അഞ്ചംഗ ബെഞ്ച് ആവശ്യപ്പെടുന്നത് ഞെട്ടിപ്പിക്കുന്നതാണ്," ചീഫ് ജസ്റ്റിസ് ഗവായ് പറഞ്ഞു. "ഈ ഹരജി ഞങ്ങൾ തള്ളുന്നു, ഞാൻ ഉടൻ വിരമിക്കാൻ പോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്‍റെ പെട്ടെന്നുള്ള നീക്കം'' അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്നതല്ല സർക്കാരിന്റെ ഉദ്ദേശ്യമെന്നും, ഭരണഘടനാ വ്യാഖ്യാനവുമായി ബന്ധപ്പെട്ട ഗുരുതരമായ ചോദ്യങ്ങൾ ഒരു വലിയ ബെഞ്ച് പരിഗണിക്കേണ്ടതുണ്ടെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. "സർക്കാർ അർദ്ധരാത്രിയിലാണ് ഹരജി സമർപ്പിച്ചത്, ഇത് കോടതി നടപടിക്രമങ്ങളുടെ ലംഘനമാണ്. വിഷയം അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിന് വിടേണ്ടത് ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നുന്നുവെങ്കിൽ, ഞങ്ങൾ തന്നെ അത് ചെയ്യും" എന്ന് ചീഫ് ജസ്റ്റിസ് ഗവായ് തുറന്നു പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News