ന്യൂഡൽഹി: ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക തീവ്ര പരിഷ്കരണ നടപടികൾ പൂർത്തിയായി. വോട്ടർപട്ടികയിൽ വലിയ മാറ്റങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അർഹതയില്ലാത്ത വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു.
ഗുജറാത്തിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്തതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 68,12,711 വോട്ടർമാരെയാണ് ഇവിടെ ഒഴിവാക്കിയത്. പരിഷ്കരണത്തിന് മുൻപ് ഗുജറാത്തിൽ 5,08,43,436 വോട്ടർമാരാണ് ഉണ്ടായിരുന്നത്, എന്നാൽ ഇപ്പോൾ ഇത് 4,40,30,725 ആയി കുറഞ്ഞു (-13.40%). മധ്യപ്രദേശിൽ 34,25,078 വോട്ടർമാരെ ഒഴിവാക്കി. ഇതോടെ വോട്ടർമാരുടെ എണ്ണം 5,74,06,143-ൽ നിന്ന് 5,39,81,065 ആയി കുറഞ്ഞു (-5.97%).
മറ്റ് സംസ്ഥാനങ്ങളിലും വലിയ തോതിലുള്ള മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. രാജസ്ഥാനിൽ വോട്ടർമാരുടെ എണ്ണം 5,46,56,215ൽ നിന്ന് 5,15,19,929 ആയി കുറഞ്ഞു (31,36,286 പേരെ ഒഴിവാക്കി). ഛത്തീസ്ഗഡിൽ 2,12,30,737ൽ നിന്ന് 1,87,30,914 ആയും (-24,99,823), കേരളത്തിൽ 2,78,50,855ൽ നിന്ന് 2,69,53,644 ആയും (-8,97,211), ഗോവയിൽ 11,85,034ൽ നിന്ന് 10,57,566 ആയും (-1,27,468) വോട്ടർമാരുടെ എണ്ണം കുറഞ്ഞു. കേന്ദ്രഭരണ പ്രദേശങ്ങളിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ 3,10,404-ൽ നിന്ന് 2,58,040 ആയും, പുതുച്ചേരിയിൽ 10,21,578-ൽ നിന്ന് 9,44,211 ആയും, ലക്ഷദ്വീപിൽ 57,813-ൽ നിന്ന് 57,607 ആയും വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് എൻഡിടിവിയുടെ റിപ്പോർട്ടിൽ പറയുന്നത്.
അർഹതയില്ലാത്ത വോട്ടർമാരെ നീക്കം ചെയ്തതും പുതുതായി ചേർത്ത വോട്ടർമാരുടെ എണ്ണവും തമ്മിലുള്ള വ്യത്യാസമാണ് ഈ കണക്കുകളിൽ പ്രതിഫലിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വോട്ടർമാരുടെ മരണം, സ്ഥിരമായി താമസം മാറിയവർ, ഇരട്ട രജിസ്ട്രേഷൻ എന്നിവയാണ് പട്ടികയിൽ നിന്ന് പേര് ഒഴിവാക്കിയതിന്റെ പ്രധാന കാരണങ്ങളായി പറയുന്നത്. അർഹരായ പൗരന്മാർക്ക് ഇപ്പോഴും പേര് ചേർക്കാനോ തിരുത്തലുകൾ വരുത്താനോ അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.
പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കണക്കുകൾ ഈ മാസം അവസാനം പുറത്തുവിടും. രാജ്യവ്യാപകമായി 12 സംസ്ഥാനങ്ങളിൽ പരിഷ്കരണ നടപടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ തുടക്കം കുറിച്ചിട്ടുണ്ട്. ശേഷിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് തയ്യാറെടുപ്പുകൾ തുടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏപ്രിലിൽ അടുത്ത ഘട്ട പരിഷ്കരണ നടപടികൾ ആരംഭിക്കാനാണ് കമ്മീഷൻ്റെ തീരുമാനം.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഛത്തീസ്ഗഡ്, ഗോവ, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ അന്തിമ വോട്ടർപട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു കഴിഞ്ഞു. രണ്ടാം ഘട്ടത്തിൽ ഉൾപ്പെട്ട 12 സംസ്ഥാനങ്ങളിൽ ഇനി മൂന്ന് സംസ്ഥാനങ്ങളിലെ നടപടികൾ കൂടി പൂർത്തിയാകാനുണ്ട്.