ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവേശിച്ച പാക് ബോട്ട് പിടിച്ചെടുത്തു; 11 ജീവനക്കാർ കസ്റ്റഡിയിൽ
കസ്റ്റഡിയിലെടുത്തവരെ കൂടുതൽ അന്വേഷണത്തിന് ജഖാവു മറൈൻ പൊലീസിന് കൈമാറി.
അഹമ്മദാബാദ്: ഗുജറാത്തിൽ ഇന്ത്യൻ ജലാതിർത്തിയിൽ പാക് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡ്. 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ബോട്ടാണ് ബുധനാഴ്ച പിടിച്ചെടുത്തതെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. കസ്റ്റഡിയിലെടുത്തവരെ കൂടുതൽ അന്വേഷണത്തിന് ജഖാവു മറൈൻ പൊലീസിന് കൈമാറി.
'ഇന്ത്യയുടെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ 11 ജീവനക്കാരുള്ള പാകിസ്താൻ മത്സ്യബന്ധന ബോട്ട് പിടികൂടി'- ഗുജറാത്ത് ഡിഫൻസ് പിആർഒ വിങ് കമാൻഡർ അഭിഷേക് കുമാർ തിവാരി എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. ദേശീയ സമുദ്ര സുരക്ഷാ തന്ത്രത്തിന്റെ ആണിക്കല്ലായി ഇന്ത്യയുടെ സമുദ്രമേഖലയിലുടനീളം തുടർച്ചയായ ജാഗ്രത തുടരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നടപടി തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയെ പ്രതിഫലിപ്പിക്കുന്നതായി കോസ്റ്റ് ഗാർഡ് എക്‌സിൽ കുറിച്ചു. 'സമുദ്രാതിർത്തികൾ സംരക്ഷിക്കാനും ഇന്ത്യയുടെ സമുദ്രമേഖലകളിൽ അന്താരാഷ്ട്ര സമുദ്രനിയമം ഉയർത്തിപ്പിടിക്കാനുമുള്ള ഉറച്ച ദൃഢനിശ്ചയത്തെയും ഇത് തെളിയിക്കുന്നു. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവർത്തനവുമാണ് ഇന്ത്യയുടെ സമുദ്ര സുരക്ഷാ തന്ത്രത്തിന്റെ അടിത്തറ'- കോസ്റ്റ് ഗാർഡ് വിശദമാക്കി.