നോട്ട് നിരോധിച്ച ശേഷവും രാജ്യത്ത് കള്ളപ്പണം കുമിഞ്ഞുകൂടുന്നു; കോണ്‍ഗ്രസ് എം.പിയുടെ പഴയ പോസ്റ്റ് വൈറല്‍, പരിഹസിച്ച് ബി.ജെ.പി

നോട്ടുനിരോധനത്തിനു ശേഷവും രാജ്യത്ത് കള്ളപ്പണം വ്യാപകമാകുന്നുവെന്നായിരുന്നു ട്വീറ്റ്

Update: 2023-12-11 05:31 GMT
Editor : Jaisy Thomas | By : Web Desk

കെ.സുരേന്ദ്രന്‍

ഡല്‍ഹി: കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത കേസിലെ പ്രതിയായ കോണ്‍ഗ്രസ് എം.പി ധീരജ് സാഹുവിന്‍റെ കള്ളപ്പണത്തെക്കുറിച്ചുള്ള പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍മീഡിയ. 2022ല്‍ എക്സില്‍ പങ്കുവച്ച ട്വീറ്റാണ് വീണ്ടും ചര്‍ച്ചയാകുന്നത്. നോട്ടുനിരോധനത്തിനു ശേഷവും രാജ്യത്ത് കള്ളപ്പണം വ്യാപകമാകുന്നുവെന്നായിരുന്നു ട്വീറ്റ്.

"നോട്ടുകൾ അസാധുവാക്കിയതിന് ശേഷവും രാജ്യത്ത് ഇത്രയധികം കള്ളപ്പണവും അഴിമതിയും കാണുമ്പോൾ എന്‍റെ ഹൃദയം വേദനിക്കുന്നു. എവിടെ നിന്നാണ് ഇത്രയധികം കള്ളപ്പണം കുമിഞ്ഞുകൂടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ രാജ്യത്ത് നിന്നും അഴിമതി തുടച്ചുനീക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമെങ്കില്‍ അത് കോണ്‍ഗ്രസിന് മാത്രമാണ്'' എന്നായിരുന്നു ട്വീറ്റ്. "അഴിമതി കി ദുകാൻ" എന്ന ഹാഷ്‌ടാഗോടെ ബി.ജെ.പിയുടെ ഐ.ടി സെൽ മേധാവി അമിത് മാളവ്യ പോസ്‌റ്റിന്റെ സ്‌ക്രീൻഷോട്ട് പങ്കുവച്ചിട്ടുണ്ട്. സാഹുവിന് നല്ല നര്‍മബോധമുണ്ടെന്നും മാളവ്യ പരിഹസിച്ചു.

Advertising
Advertising

ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ സാഹുവിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 351 കോടി പിടിച്ചെടുത്തിരുന്നു. ഒരു സ്ഥാപനത്തിൽ നിന്നും ആദായനികുതി വകുപ്പ് പിടിച്ചെടുക്കുന്ന ഏറ്റവും വലിയ തുകയാണിത്.

അഞ്ചു ദിവസം കൊണ്ടാണ് പണം മുഴുവന്‍ എണ്ണിത്തീര്‍ത്തത്. 50 ബാങ്ക് ഉദ്യോഗസ്ഥരും 40 വോട്ടെണ്ണല്‍ മെഷീനുകളും വേണ്ടിവന്നു ഈ ഉദ്യമത്തിന്. എം.പിയുടെ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ഒഡിഷ ആസ്ഥാനമായുള്ള ഡിസ്റ്റിലറിയിൽ നിന്നാണ് കോടിക്കണക്കിന് രൂപ പിടിച്ചെടുത്തത്. ബലംഗീർ ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 305 കോടിയാണ് കണ്ടെടുത്തത്. സംബല്‍പൂരില്‍ നിന്ന് 37.5 കോടിയും തിത്‌ലഗഢില്‍ 11 കോടിയും പിടിച്ചെടുത്തു. ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ശേഷം, ആദായനികുതി വകുപ്പ് അടുത്തിടെ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്ത എല്ലാ പണവും തിങ്കളാഴ്ച ബലംഗീറിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രധാന ശാഖയിൽ നിക്ഷേപിക്കും. ഈ പ്രക്രിയക്കിടയിലും ബാങ്ക് പൊതുജനങ്ങൾക്കായി സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് എസ്ബിഐ റീജിയണൽ മാനേജർ സ്ഥിരീകരിച്ചു.

176 ബാഗുകളിൽ 140 എണ്ണം ടീമുകൾ എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ടെന്നും ബാക്കി 36 എണ്ണം തിങ്കളാഴ്ച എണ്ണാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നും എസ്ബിഐ റീജണൽ മാനേജർ ഭഗത് ബെഹ്‌റ പറഞ്ഞു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News