മണിപ്പൂരിലേക്ക് പോകുന്നത് യുക്രൈൻ സന്ദർശനത്തിന് മുമ്പോ ശേഷമോ? പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് കോൺഗ്രസ്‌

സംസ്ഥാനം കത്തിക്കൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി സന്ദർശിക്കാത്തതിനെ കോൺഗ്രസ് ആവർത്തിച്ച് വിമർശിക്കുന്നുണ്ട്.

Update: 2024-07-28 14:54 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രൈൻ സന്ദർശിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിൽ, മണിപ്പൂർ വിഷയം ഉയർത്തി കോൺഗ്രസ്.

യുക്രൈൻ സന്ദർശനത്തിന് മുൻപാണോ ശേഷമാണോ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുകയെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ് ചോദിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തിയ മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്, കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദിയുമായി സംസാരിച്ചിരുന്നോ എന്ന് ജയ്‌റാം രമേശ് ചോദിച്ചു. മണിപ്പൂരിലെ ജനങ്ങള്‍ക്കും ഇക്കാര്യം അറിയാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Advertising
Advertising

''പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ മണിപ്പൂർ മുഖ്യമന്ത്രി പങ്കെടുത്തിരുന്നു. തുടർന്ന് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലും അദ്ദേഹം പങ്കെടുത്തു. മണിപ്പൂരിലെ ജനങ്ങൾ ചോദിക്കുന്ന ലളിതമായ ചോദ്യം ഇതാണ്; 2023 മെയ് 3ന് രാത്രി തുടങ്ങിയ കലാപത്തിലെ സ്ഥിതിഗതികൾ മുഖ്യമന്ത്രി ബിരേൻ സിങ് പ്രധാനമന്ത്രിയെ ധരിപ്പിച്ചോ? വിഷയം ചര്‍ച്ച ചെയ്തോ? യുക്രെയ്‌നിലേക്കുള്ള യാത്രയ്ക്ക് മുമ്പോ ശേഷമോ മണിപ്പൂർ സന്ദർശിക്കാൻ ബിരേൻ സിംഗ്, നരേന്ദ്ര മോദിയെ ക്ഷണിച്ചോ?''- എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ജയ്റാം രമേശ് ചോദിച്ചു. 

സംസ്ഥാനം കത്തിക്കൊണ്ടിരിക്കുമ്പോഴും പ്രധാനമന്ത്രി സന്ദർശിക്കാത്തതിനെ കോൺഗ്രസ് ആവർത്തിച്ച് വിമർശിക്കുന്നുണ്ട്. ബി.ജെ.പിയാണ് മണിപ്പൂര്‍ ഭരിക്കുന്നത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ ബിരേന്‍ സിങ് പങ്കെടുത്തിരുന്നു. തുടർന്ന് ബി.ജെ.പി മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തിയായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.

മേയ് മൂന്നിനാണ് മണിപ്പുരിൽ കുക്കി-മെയ്ത്തി വിഭാഗങ്ങൾ ചേരിതിരിഞ്ഞ് ആക്രമണം ആരംഭിച്ചതും പിന്നീട് വംശീയകലാപത്തിലേക്ക് വഴിമാറിയതും. ഇന്നും സംസ്ഥാനത്തെ സ്ഥിതിഗതികൾ പൂർണമായും നിയന്ത്രണവിധേയമായിട്ടില്ല. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രൈൻ സന്ദർശിക്കുമെന്നാണ് വിവരം. 2022ൽ റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയ ശേഷം ആദ്യമായാണ് മോദി യുക്രൈനിലെത്തുന്നത്. ഒരു മാസം മുമ്പ് ഇറ്റലിയിൽ നടന്ന ജി7 ഉച്ചകോടിയിൽ മോദി സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നാം തവണയും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട മോദിയെ അഭിനന്ദിച്ച സെലൻസ്‌കി അദ്ദേഹത്തെ യുക്രൈൻ സന്ദർശിക്കാൻ ക്ഷണിച്ചിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News