ഗ്യാൻവാപി: അംഗശുദ്ധി വരുത്തുന്ന സ്ഥലവും സർവേയുടെ പരിധിയിൽ കൊണ്ടുവരണമെന്ന ഹരജിയിൽ വിധി ഇന്ന്

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേ പുരോഗമിക്കുകയാണ്

Update: 2023-10-21 02:30 GMT
Advertising

ഗ്യാൻവാപി പള്ളിയിലെ അംഗശുദ്ധി വരുത്തുന്ന സ്ഥലവും (വുദുഖാന) സർവേയുടെ പരിധിയിൽ കൊണ്ടുവരണമെന്ന ഹരജിയിൽ വിധി ഇന്ന്. പ്രധാന ഹരജിക്കാരിയായ രാഖി സിങ് സമർപ്പിച്ച ഹരജിയിൽ വാരണാസി ജില്ലാകോടതിയാണ് വിധി പറയുന്നത്. സുപ്രിംകോടതി ഉത്തരവ് അനുസരിച്ചു മുദ്ര വച്ചതിനാൽ ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചിരുന്നു.

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നടത്തുന്ന സർവേ പുരോഗമിക്കുകയാണ്. അടുത്തമാസം ആറ് വരെയാണ് സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി സമയം അനുവദിച്ചിരിക്കുന്നത്. വുദുഖാന സീൽ ചെയ്യാൻ നിർദേശം നൽകിയ സുപ്രിംകോടതി ഇടക്കാല ഉത്തരവിൽ മേഖലയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് വാരാണസി ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിരുന്നു. വുദുഖാനയിലെ ജലധാര ശിവലിംഗമാണെന്നാണ് ഹിന്ദു വിഭാഗത്തിന്റെ വാദം. പള്ളിയിൽ ആരാധനാ അനുവദിക്കണമെന്ന ആവശ്യവുമായി രാഖി സിങ് ഉള്‍പ്പെടെയുള്ളവര്‍ 2021ലാണ് വാരണാസി ജില്ലാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഗ്യാൻവാപി മസ്ജിദിലെ സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തളളി വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവെച്ചിരുന്നു. ഹിന്ദു ക്ഷേത്രം തകർത്താണോ പള്ളി നിർമിച്ചതെന്ന് നിർണയിക്കാനുള്ള ഏക മാർഗം സർവേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകളാണ് നേരത്തെ കോടതിയെ സമീപിച്ചത്. ജൂലൈ 21ന് വാരാണസി കോടതിയാണ് പുരാവസ്തു വകുപ്പിന്റെ സർവേയ്ക്ക് ഉത്തരവിട്ടത്. ജൂലൈ 24ന് സർവേ തുടങ്ങി. തുടർന്ന് മസ്ജിദ് കമ്മറ്റി സർവേക്കെതിരെ ആദ്യം സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയുടെ നിർദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മസ്ജിദിന്റെ കെട്ടിടത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്നും സർവേയുടെ ഭാഗമായുള്ള കുഴിയെടുക്കൽ കെട്ടിടത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. തുടർച്ചയായ മൂന്ന് ദിവസത്തെ വാദം കേൾക്കലിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സർവേ നടപടികൾ പൂർത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിർദേശം നൽകി.

Full View

Varanasi District Court will today pronounce its verdict on the plea to bring the Vusukhana of Gyanvapi Masjid under the purview of the survey

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News