"അങ്ങേയറ്റം നിന്ദ്യമായ വാക്കുകൾ"; കങ്കണയെ വിമർശിച്ച് ബി.ജെ.പി വക്താവ്‌

ധീരമായി പോരാടിയവർക്ക് സ്വാതന്ത്ര്യവും, ബ്രിട്ടീഷുകാർക്കു മുന്നിൽ യാചിച്ചു നിന്നവർക്ക് മാപ്പും ലഭിച്ചെന്നായിരുന്നു കങ്കണക്ക് നേരത്തെ കോൺഗ്രസ് നൽകിയ മറുപടി.

Update: 2021-11-12 15:00 GMT
Editor : Suhail | By : Web Desk
Advertising

ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ സ്വാതന്ത്ര്യസമര പരാമർശത്തിനെതിരെ വിമർശനവുമായി ഡൽഹി ബി.ജെ.പി വക്താവ്. കങ്കണയുടെ വിവാദ പ്രസ്താവന സ്വാതന്ത്ര്യസമര നായകരേയും അവരുടെ ത്യാഗത്തേയും അവഹേളിക്കുന്നതാണെന്നും, നടിക്കെതിരെ നടപടിയെടുക്കണമെന്നും ബി.ജെ.പി നേതാവ് പ്രവീൺ ശങ്കർ കപൂർ പറഞ്ഞു.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 1947 ന് ശേഷമല്ലെന്നും 2014 മുതലാണെന്നുമായിരുന്നു കങ്കണ പറഞ്ഞത്. മോദി സർക്കാർ അധികാരമേറ്റതിനെ സൂചിപ്പിച്ചായിരുന്നു കങ്കണയുടെ വിവാദ പ്രസ്താവന. 1947 ൽ രാജ്യത്തിന് ലഭിച്ചത് ഭിക്ഷയായിരുന്നുവെന്നും ഒരു സ്വകാര്യ ചാനൽ പരിപാടിക്കിടെ കങ്കണ പറഞ്ഞു. ഇതിനെതിരെ വ്യാപക വിമർശനമാണ് വിവിധകോണുകളിൽ നിന്നും ഉയർന്നത്.

സ്വാതന്ത്ര്യ സമരസേനാനിയുടെ മകനെന്ന നിലയിൽ, സ്വാതന്ത്ര്യസമര ചരിത്രത്തെ തള്ളിപ്പറഞ്ഞുള്ള കങ്കണ റണാവത്തിന്റെ വാക്കുകൾ അങ്ങേയറ്റം നിന്ദ്യമാണ്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ദുരുപയോഗമാണ് നടന്നിരിക്കുന്നത്. സംഭവത്തിൽ നിയമപരമായ നടപടി വേണമെന്നും പ്രവീൺ കപൂർ ട്വിറ്ററിൽ കുറിച്ചു.

ബി.ജെ.പി നേതാവായ വരുൺ ഗാന്ധിയും നേരത്തെ കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരെ രൂക്ഷമായി രംഗത്തുവന്നിരുന്നു.


സ്വാതന്ത്ര്യ സമരകാലത്ത് ധീരമായി പോരാടിയവർക്ക് സ്വാതന്ത്ര്യവും, ബ്രിട്ടീഷുകാർക്കു മുന്നിൽ യാചിച്ചു നിന്നവർക്ക് മാപ്പും ലഭിച്ചെന്നായിരുന്നു കങ്കണക്ക് കോൺഗ്രസ് നൽകിയ മറുപടി. ചരിത്രത്തേയും ഭരണഘടനയേയും നിന്ദിച്ച കങ്കണക്ക് സമ്മാനിച്ച പത്മ അവാർഡ് തിരിച്ചെടുക്കണമെന്ന് മഹിളാ കോൺഗ്രസും പറഞ്ഞു. നടിയുടെ വിവാദ പരാമർശത്തിൽ നേരത്തെ ആം ആദ്മി പാർട്ടി മുംബൈ പൊലീസിൽ പരാതി നൽകിയിരുന്നു.



Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News