ആം ആദ്മിക്ക് തിരിച്ചടി; കെജ്‍രിവാളും സിസോദിയയും തോറ്റു

ജങ്പുരയില്‍ നിന്നും മത്സരിച്ച മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു

Update: 2025-02-08 09:35 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ന്യൂഡല്‍ഹി മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ പരാജയപ്പെട്ടു. ബിജെപിയുടെ പര്‍വേശ് ശര്‍മ 3000 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ജങ്പുരയില്‍ നിന്നും മത്സരിച്ച മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പരാജയപ്പെട്ടു.

വിജയിച്ച സ്ഥാനാർഥിയെ അഭിനന്ദിക്കുന്നതായും അദ്ദേഹം മണ്ഡലത്തിനായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പാർട്ടി പ്രവർത്തകർ നന്നായി പ്രവർത്തിച്ചുവെന്നും സിസോദിയ പറഞ്ഞു. 2015, 2020 തെരഞ്ഞെടുപ്പുകളില്‍ തകര്‍പ്പന്‍ വിജയം നേടിയ ആം ആദ്മി പാര്‍ട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ്. ജനവിധി അംഗീകരിക്കുന്നുവെന്ന് കെജ്‍രിവാൾ പറഞ്ഞു. വിജയത്തിന് ബിജെപിയെ അഭിനന്ദിക്കുന്നു. ടടജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് പ്രതീക്ഷിക്കുന്നു.കഴിഞ്ഞ 10 വർഷത്തിനിടെ ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നീ മേഖലകളിൽ ആം ആദ്മി ധാരാളം കാര്യങ്ങൾ ചെയ്തു. ജനങ്ങൾക്കിടയിൽ തുടരും. ജനസേവനം തുടരും'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

കെജ്‍രിവാള്‍ ഉള്‍പ്പെടെ മൂന്ന് പ്രമുഖരാണ് ന്യൂഡല്‍ഹിയില്‍ നിന്നും മത്സരിച്ചത്. അതുകൊണ്ട് തന്നെ ഈ മണ്ഡലം രാജ്യവ്യാപകമായി ശ്രദ്ധ നേടിയിരുന്നു. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്‍റെ മകന്‍ സന്ദീപ് ദീക്ഷിതാണ് ഇവിടുത്തെ കോൺഗ്രസ് സ്ഥാനാര്‍ഥി.

2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ന്യൂഡൽഹി സീറ്റിൽ ആകെ 1,46122 വോട്ടർമാരാണ് ഉണ്ടായിരുന്നത്. ആകെ സാധുവായ വോട്ടുകളുടെ എണ്ണം 76,135 ആയിരുന്നു. 46758 വോട്ടുകൾ നേടിയാണ് അന്ന് കെജ്‍രിവാള്‍ വിജയിച്ചത്. ബിജെപി സ്ഥാനാർഥി സുനിൽ കുമാർ യാദവ് ആകെ 25061 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തായിരുന്നു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News