ഡൽഹിയിൽ ഒമ്പതു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് സ്യൂട്ട്കേസിലാക്കിയ സംഭവം: പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം
മൃതദേഹം കണ്ടെത്തിയ വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്
ന്യൂഡല്‍ഹി: ഡൽഹിയിൽ ഒമ്പതു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതിൽ പ്രതിക്കായി തിരച്ചിൽ തുടരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം. വടക്കൻ ജില്ലയിലെ നെഹ്റു വിഹാറിൽ ശനിയാഴ്ച രാത്രിയാണ് പെൺകുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായത്.
അടച്ചിട്ട റൂമിനുള്ളിൽ സൂട്ട്കേസിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോർട്ടം പൂർത്തിയാക്കി പെൺകുട്ടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ വീട്ടുടമസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
പെൺകുട്ടി സ്വന്തം വീട്ടിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയുള്ള ഒരു വീട്ടിലേക്ക് പോകുന്നത് കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫ്ളാറ്റിന്‍റെ രണ്ടാം നിലയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്.വാതിൽ പുറത്തുനിന്ന് പൂട്ടിയിരുന്നതായി എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഡൽഹിയിൽ സ്ത്രീകൾക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരിനും ഡൽഹി സർക്കാരിനും കഴിയുന്നില്ല എന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു.