എസ്‍ഡിപിഐ കേന്ദ്രങ്ങളിലെ ഇഡി റെയ്ഡ് അവസാനിച്ചു; ദേശീയ അധ്യക്ഷൻ ഫൈസിയെ ചോദ്യംചെയ്യുന്നത് തുടരുന്നു
ദേശീയ ആസ്ഥാനം ഉൾപ്പെടെ രാജ്യത്തെ 12 ഇടങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു
ന്യൂഡല്‍ഹി:എസ്‍ഡിപിഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസിയെ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യൽ തുടരുന്നു. ഡൽഹിയിലെ ആസ്ഥാനത്താണ് ചോദ്യംചെയ്യൽ തുടരുന്നത്. ഇന്നലെ എസ്‌ഡിപിഐക്കെതിരെ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ ആസ്ഥാനം ഉൾപ്പെടെ രാജ്യത്തെ 12 ഇടങ്ങളിൽ റെയ്‌ഡ് നടത്തിയിരുന്നു.
കേരളത്തിൽ നിന്നടക്കം മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഹാർഡ് ഡിസ്ക്, രസീത് ബുക്കുകൾ, പ്രസംഗ കുറിപ്പുകൾ, ലഘുലേഖകൾ തുടങ്ങിയവയും പിടിച്ചെടുത്തു.എസ്‌ഡിപിഐയുടെ നയരൂപീകരണം, തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം, പ്രവർത്തന ഫണ്ട് എന്നിവയടക്കം എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് പിഎഫ്ഐ ആണെന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, തിരുവനന്തപുരം പാളയത്തുള്ള എസ്‍ഡിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്‌ഡ് അവസാനിച്ചു. മണിക്കൂറുകൾ നീണ്ട റെയ്ഡ് അവസാനിച്ചതിന് പിന്നാലെ എസ്‍ഡിപിഐ പ്രവർത്തകർ എജീസ് ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടത്തി. സാമ്പത്തിക ക്രമക്കേടുകളുടെ പുകമറ സൃഷ്ടിച്ച് സോണിയാ ഗാന്ധി , രാഹുൽ ഗാന്ധി, പി. ചിദംബരം, ഹേമന്ദ് സോറൻ ,അരവിന്ദ് കെജ്‍രിവാൾ , മനീഷ് സിസോദിയ, തുടങ്ങി ദേശീയ നേതാക്കളെ ഇഡി വിളിച്ച് വരുത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിലും അവരുടെയൊന്നും പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്തിട്ടില്ല എന്നിരിക്കേ എസ്‍ഡിപിഐ ഓഫീസുകൾ മാത്രം റെയ്ഡ് ചെയ്യുന്നത് ഏകപക്ഷീയമായ പകപോക്കലാണെന്ന് പ്രവർത്തകർ ആരോപിച്ചു.