ത്രിപുരയില്‍ രഥയാത്രക്കിടെ വൈദ്യുതാഘാതം: രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു
വര്‍ഷന്തോറും നടക്കുന്ന രഥയാത്രാ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്
അഗര്‍ത്തല: ത്രിപുരയിൽ രഥയാത്രക്കിടെ രഥം വൈദ്യുത ലൈനിൽ തട്ടി അപകടം. ഷോക്കേറ്റ് ആറു പേര്‍ മരിച്ചു. മരിച്ചവരിൽ രണ്ടു പേര്‍ കുട്ടികളാണ്. 15 പേർക്ക് പരിക്കേറ്റു.
ത്രിപുരയിലെ ഉനകോട്ടി ജില്ലയിലാണ് സംഭവം. വര്‍ഷന്തോറും നടക്കുന്ന രഥയാത്രാ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്. ഇരുമ്പുകൊണ്ടാണ് രഥം നിര്‍മിച്ചത്. യാത്ര കടന്നു പോകുന്ന പാതയിലെ 133 കെവി ഹൈ വോൾട്ട് ഇലക്ട്രിക് ലൈനിൽ രഥം തട്ടിയാണ് അപകടം ഉണ്ടായത്. രഥത്തിൽ ഉണ്ടായിരുന്ന കുട്ടികളും രഥം വലിച്ചവരുമാണ് അപകടത്തിൽ മരിച്ചത്. ഉയർന്ന വൈദ്യുതി പ്രവാഹം ഉണ്ടായിരുന്നതിനാൽ നാട്ടുകാർക്കും അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.
പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. രഥം എങ്ങനെ വൈദ്യുത കമ്പിയിൽ തട്ടിയെന്ന് അന്വേഷിക്കുന്നുണ്ട്.
ത്രിപുര മുഖ്യമന്ത്രി മണിക് സാഹ അനുശോചനം രേഖപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ അഗർത്തലയിൽ നിന്ന് കുമാർഘട്ടിലേക്കുള്ള യാത്രയിലാണെന്ന് അദ്ദേഹം അറിയിച്ചു- "കുമാർഘട്ടിലുണ്ടായ ദാരുണമായ അപകടത്തിൽ, വൈദ്യുതാഘാതമേറ്റ് തീർത്ഥാടകർ മരിച്ചു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിയായ ദുഃഖമുണ്ട്. മരിച്ചവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ. ഈ ദുഷ്കരമായ സമയത്ത് സംസ്ഥാന സർക്കാർ അവർക്കൊപ്പമുണ്ട്".
Summary- At least six people, including two children, were killed and 15 others injured after a chariot came into contact with an overhead high-voltage electric wire in Tripura's Unakoti district today